ഭോപ്പാൽ: മധ്യപ്രദേശിലെ റാണി ദുർഗാവതി കടുവ സംരക്ഷണകേന്ദ്രത്തിലെ ഉൾവനത്തിൽ സാറ്റലൈറ്റ് കോളർ ഘടിപ്പിച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഫ്ലാഗ്ഷിപ്പ് പുനരധിവാസ പദ്ധതിക്ക് കീഴിൽ 24 മണിക്കൂറും നിരീക്ഷിക്കപ്പെട്ടിരുന്ന കടുവയുടെ ജഡമാണ് ഫെബ്രുവരി 15ന് മോഹ്‌ലി റേഞ്ചിൽ നിന്നും കണ്ടത്തിയത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള ആൺകടുവയാണിത്. സംഭവം വനംവകുപ്പിൽ ഞെട്ടലുണ്ടാക്കിയട്ടുണ്ട്.
കഴിഞ്ഞ മാസം കൻഹ കടുവ സംരക്ഷണകന്ദ്രത്തിൽ നിന്നാണ് ഈ കടുവയെ കൊണ്ടുവന്നത്. കടുവയെ വന്യമായ സാഹചര്യങ്ങളിൽ അതിജീവിക്കാന്‍ പരിശീലനം നൽകിയശേഷം ജനുവരി 19ന് റിസർവിന്‍റെ ഉൾവനത്തിലേക്ക് തുറന്നുവിടുകയായിരുന്നു. കടുവയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു.
ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് രണ്ട് ദിവസമായി കടുവ ഒരേ മേഖലയിലായിലാണ് തമ്പടിച്ചിരുന്നത്. രണ്ട് ദിവസത്തിന് ശേഷം സ്ഥലത്തെത്തിയ പെട്രോളിംഗ് സംഘമാണ് മൃതദേഹം കണ്ടെിത്തയത്. സമീപത്ത് നിന്ന് മറ്റൊരു കടുവയുടെ കാൽപ്പാടുകൾ കണ്ടത്തിയതോടെ കടുവകൾ തമ്മിലുണ്ടായ ആക്രമണമാവാം മരണകരണമെന്നാണ് പ്രാഥമിക നിഗമനം. ഡി.എഫ്.ഒ രജനീഷ് കുമാർ സിങ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിൽ കടുവകൾക്കിടയിൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾ പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം കടുവയെ വേട്ടയാടാന്‍ ശ്രമിച്ചതിന്‍റെയോ അനധികൃത വൈദ്യുതി ലൈനുകളോ വിഷാംശമടങ്ങിയ ജലസ്രോതസുകളോ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെറ്ററിനറി ഡോക്ടർമാർ റിസർവ്വിനുള്ളിൽ വെച്ച് തന്നെ നടത്തിയ കടുവയുടെ പോസ്റ്റ്മോർട്ടത്തിന്‍റെ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.
അതേ സമയം, വനവകുപ്പിന്‍റെ ഗുരുതരമായ വീഴ്ചയാണിതെന്നും വിവരങ്ങൾ മൂടിവെക്കാനുള്ള നീക്കമാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
അധികൃതർ സംഭവം രഹസ്യമാക്കി വെക്കാൻ ശ്രമിച്ചുവെന്ന് വന്യജീവി പ്രവർത്തന്‍ അജയ് ദുബെ ആരോപിച്ചു. വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കാണിച്ച് അദ്ദേഹം പരാതി നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് കോളറിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് കടുവ ഒരേ സ്ഥലത്ത് തന്നെ ദീർഘനേരം ഉണ്ടായിരുന്നുവെന്നും ഇത് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻ.ടി.സി.എ) പ്രോട്ടോക്കോൾ അനുസരിച്ച് വലിയ അപായസൂചനയാണെന്നും അജയ് അഭിപ്രായപ്പെടുന്നു. "നിരീക്ഷണ സംഘം ഇതിനോട് പ്രതികരിക്കുകയോ നേരിട്ട് പോയി പരിശോധിക്കുകയോ ചെയ്തില്ല. ഇത് നിർബന്ധമായും ചെയ്യേണ്ടതായിരുന്നു," അദ്ദേഹം പരാതിയിൽ പറയുന്നു.
സംഭവത്തിൽ എൻ.ടി.സി.എയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടന്‍ പുറത്ത് വിടണമെന്നും അജയ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.