ജാലിയന്‍വാല ബാഗ് കൂട്ടക്കൊല: ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പപേക്ഷിക്കണം എന്നാവര്‍ത്തിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: ജാലിയന്‍വാല ബാഗ് കൂട്ടക്കൊലക്ക് പ്രായശ്ചിത്തമായി ബ്രിട്ടീഷ് പ്രധാനമന്ത്രി മുട്ടുകുത്തി മാപ്പപേക്ഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്‍െറ അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പുതിയ പുസ്തകത്തിലും തരൂര്‍ ഈ ആവശ്യം ആവര്‍ത്തിച്ചു. ജാലിയന്‍വാല ബാഗിന്‍െറ നൂറാം വാര്‍ഷികത്തിലെങ്കിലും സാധ്യമായ പ്രായശ്ചിത്തം കോളനി വാഴ്ച നടത്തിയവരില്‍നിന്ന് ഉണ്ടാകണം. അതാണ് പരിഹാരം. കഴിഞ്ഞവര്‍ഷം ഓക്സ്ഫഡില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു ശശി തരൂര്‍ അഭിപ്രായം തുറന്നുപ്രകടിപ്പിച്ചത്.
തരൂരിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി  ‘‘ഉചിതമായ കാര്യം അനുയോജ്യമായ വേദിയില്‍’’ എന്നാണ് പ്രതികരിച്ചത്.
‘ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്: ദ ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’  എന്ന തന്‍െറ പുതിയ പുസ്തകത്തില്‍  തരൂര്‍ സാമ്രാജ്യത്വത്തിന്‍െറ പ്രതാപകാലം ഇന്ത്യയെ എങ്ങനെയാണ് നാശത്തിന്‍െറ വക്കിലത്തെിച്ചതെന്ന് ചര്‍ച്ചചെയ്യുന്നുണ്ട്.
ചരിത്രത്തില്‍ പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ക്ക് നഷ്ടപരിഹാരങ്ങളെക്കാള്‍ മാപ്പിരക്കല്‍ തന്നെയാണ് പ്രധാനമെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു.
നാസികള്‍ നടത്തിയ കൊടുംപാതകങ്ങള്‍ക്ക് ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് വില്ലി ബ്രാന്‍ഡ് വാഴ്സയിലെ ഗെറ്റോയില്‍ മുട്ടുകുത്തി പിഴ ഏറ്റുപറഞ്ഞു. അടുത്തകാലത്ത് കനേഡിയന്‍  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ കൊമഗാട്ട മാരു സംഭവത്തില്‍ മാപ്പ് പറഞ്ഞു.
1919 ഏപ്രില്‍ 13ന് ജാലിയന്‍വാല ബാഗില്‍ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാന്‍ ബ്രിഗേഡിയര്‍ ജനറല്‍ ആര്‍.ഇ.എച്ച്.  ഡയറാണ് ഉത്തരവിട്ടത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    
News Summary - sasi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.