കൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഭാരതീയ ജനത പാർട്ടി അധികാരത്തിലേക്ക്. പതിറ്റാണ്ടുകൾ നീണ്ട ഇടതുഭരണത്തിന് അറുതി വരുത്തി അധികാരത്തിലെത്തിയ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ടാണ് ബി.ജെ.പി സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തുന്നത്. 294 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകൾ ബി.ജെ.പി ഇതിനോടകം തന്നെ മറികടന്നു കഴിഞ്ഞു.
മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വലിയ തിരിച്ചടിയാണ് നേരിടുന്നത്. നിലവിൽ 90-95 സീറ്റുകളിൽ മാത്രമാണ് അവർക്ക് ലീഡ് നേടാനായിട്ടുള്ളത്. മമത ബാനർജി ഭവാനിപൂരിൽ ലീഡ് ചെയ്യുന്നുണ്ടെങ്കിലും ഭൂരിപക്ഷത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി തന്റെ ലീഡ് നിലനിർത്തിക്കൊണ്ട് വിജയത്തിലേക്ക് നീങ്ങുകയാണ്.
എസ്.ഐ.ആർ പ്രകാരം വോട്ടർമാരുടെ റെക്കോർഡ് ഇല്ലാതാക്കലിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ 180-ലധികം സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ഒറ്റക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കി. വടക്കൻ ബംഗാളിലും ജംഗിൾമഹൽ മേഖലയിലും ബി.ജെ.പി തൂത്തുവാരി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ ബി.ജെ.പി വ്യക്തമായ മുൻതൂക്കം നിലനിർത്തി. മൊണ്ടേശ്വർ, ഭതർ, അസൻസോൾ ദക്ഷിൺ, കലിംപോങ് എന്നിവിടങ്ങളിൽ ബി.ജെ.പി ആദ്യ വിജയങ്ങൾ ഉറപ്പിച്ചു.
തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൽക്കത്തയിൽ വിജയാഘോഷങ്ങൾക്കും പ്രകടനങ്ങൾക്കും പൊലീസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി കേന്ദ്രനേതൃത്വം ബംഗാളിലെ ഈ ചരിത്രവിജയത്തെ 'ജനാധിപത്യത്തിന്റെ വിജയം' എന്നാണ് വിശേഷിപ്പിച്ചത് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.