ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരരെ ധീരമായി നേരിട്ട സദാനന്ദ് വസന്ത് ദത്തെയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡയറക്ടർ ജനറലായി നിയമിച്ചു. നിലവിൽ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് തലവനായ ഇദ്ദേഹം 1990 ബാച്ച് മഹാരാഷ്ട്ര കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2026 ഡിസംബർ 31ന് വിരമിക്കുന്നതുവരെയാണ് കാലാവധി.
മന്ത്രിസഭയുടെ നിയമന സമിതിയാണ് സദാനന്ദിനെ തിരഞ്ഞെടുത്തത്. മാർച്ച് 31ന് വിരമിക്കുന്ന ദീൻകർ ഗുപ്തക്ക് പകരമായാണ് നിയമനം. പൊലീസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ബ്യൂറോ ഡയറക്ടർ ജനറലായി 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാജീവ് കുമാർ ശർമയെയും തിരഞ്ഞെടുത്തു. 2008 നവംബർ 26നുണ്ടായ ഭീകരാക്രമണ സമയത്ത് മുംബൈ സെൻട്രൽ റീജ്യൻ പൊലീസ് അഡീഷനൽ കമീഷണറായിരുന്നു സദാനന്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.