ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയേക്കാൾ കൂടുതൽ അളവിൽ ഇന്ധനം നിറച്ചെന്ന ബില്ല് നൽകി കബളിപ്പിക്കാൻ ശ്രമിച്ച് പെട്രോൾ പമ്പ് അധികൃതർ. കാറിന്റെ പരമാവധി ഇന്ധനശേഷി 45 ലിറ്ററാണ്. എന്നാൽ 52 ലിറ്റർ പെട്രോൾ അടിച്ചതായാണ് ബില്ലിൽ കാണിച്ചിരിക്കുന്നത്. ഉയർന്ന ബിൽ തുകയുടെ വിശദാംശങ്ങൾ കാർ ഉടമയായ കാൺപൂർ സ്വദേശി ചരൺ സിങ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് കാർ ഉടമ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് പെട്രോൾ പമ്പിനെതിരെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
പുതിയ വോക്സ്‌വാഗൺ വിർട്ടസ് കാറുമായാണ് ചരൺ സിങ് പെട്രോൾ പമ്പിൽ എത്തിയത്. പെട്രോൾ കുറവായതിനെ തുടർന്ന് ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ പമ്പ് ജീവനക്കാരനോട് ആവശ്യപ്പെട്ടു. തുടർന്ന് ജീവനക്കാർ 41 ലിറ്റർ ഇന്ധനം കാറിൽ നിറച്ചശേഷം നിർത്തി. ഇതോടെ എന്തിനാണ് പെട്രോൾ അടിക്കുന്നത് നിർത്തിയതെന്ന് ചോദിച്ചപ്പോൾ കൂടിയ അളവിൽ ഇന്ധനം നിറക്കുമ്പോൾ രണ്ട് ഘട്ടങ്ങളായി മാത്രമേ പറ്റുവെന്ന് മറുപടി നൽകുകയായിരുന്നു. തുടർന്ന് ഇന്ധനം ഫുൾ ടാങ്ക് നിറച്ചു.
എന്നാൽ, ബിൽ പരിശോധിച്ചതോടെ 52 ലിറ്റർ പെട്രോൾ അടിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ചരൺ സിങ്ങിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ കാറിന്റെ പരമാവധി ശേഷി അത്രയും ഇല്ലെന്ന് ചൂണ്ടിക്കാട്ടുകയും ജീവനക്കാരുമായി തർക്കത്തിലേർപ്പെടുയും ചെയ്തു. തുടർന്ന് വോക്സ് വാഗൺ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തി കാറിന്റെ പെട്രോൾ ടാങ്കിന്റെ പരമാവധി ശേഷി 45 ലിറ്ററാണെന്ന് ഔദ്യോഗികമായി അറിയിച്ചു.
ഇതോടെ കൃത്യമായ മറുപടി നൽകാൻ പെട്രോൾ പമ്പ് അധികൃതർ തയ്യാറായില്ല. ലീഗൽ മെട്രോളജി അധികൃതരുടെ ഒത്താശയോടെയാണ് പമ്പിൽ തട്ടിപ്പ് നടക്കുന്നതെന്ന് ആരോപിച്ച് ചരൺ സിങ് കലക്ടർക്ക് പരാതി നൽകുകയും ചെയ്തു. പെട്രോൾ പമ്പിലെ മെഷീനുകളിൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.