ന്യൂഡൽഹി: വ്യവസായിയും പ്രിയങ്ക ഗാന്ധി എം.പിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). വിവാദ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് വാദ്രക്ക് വീണ്ടും ഇ.ഡി സമൻസ് നൽകിയത്. ചൊവ്വാഴ്ച ഹാജരാകാനായിരുന്നു നിർദേശം. എന്നാല്‍, അസൗകര്യം അറിയിച്ച വാദ്ര ഹാജരായില്ല.
ജൂൺ 10ന് ഹാജരാകാൻ നിർദേശിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വാദ്ര വിട്ടുനിൽക്കുകയായിരുന്നു. ഈ ആഴ്ച യു.എ.ഇയിലേക്കും യു.കെയിലേക്കും യാത്രയുണ്ടെന്നും ഇക്കാര്യം ഇ.ഡിയെ അറിയിച്ചിട്ടുണ്ടെന്നും വാദ്രയുടെ അഭിഭാഷകൻ പറഞ്ഞു. ഇന്ത്യയിൽ തിരിച്ചെത്തിയാൽ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.പി.എ ഭരണകാലത്ത് സഞ്ജയ് ഭണ്ഡാരിയുമായി റോബർട്ട് വാദ്രക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് ഇ.ഡി ആരോപണം. എന്നാൽ, ഇ.ഡിയുടെ ആരോപണം വാദ്ര നിഷേധിച്ചിരുന്നു.
2016ൽ രാജ്യംവിട്ട സഞ്ജയ് ഭണ്ഡാരി നിലവിൽ യു.കെയിലാണുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ഔദ്യോഗിക രഹസ്യനിയമം, കൈക്കൂലി നിരോധന നിയമം എന്നിവയടക്കം നിരവധി വകുപ്പുകൾ ഭണ്ഡാരിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിരോധ ഇടപാടുകളിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് ഭണ്ഡാരി ലണ്ടനിൽ നിരവധി സ്വത്തുക്കൾ സമ്പാദിച്ചതായി ഇ.ഡി റിപ്പോർട്ടിൽ പറയുന്നു. 2022 നവംബറിൽ ലണ്ടനിലെ കോടതി സഞ്ജയ് ഭണ്ഡാരിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു. 2023ൽ യു.കെ ആഭ്യന്തര സെക്രട്ടറി ഈ ഉത്തരവ് അംഗീകരിച്ചു. എന്നാൽ, തീരുമാനം ചോദ്യം ചെയ്ത് ഭണ്ഡാരി യു.കെ ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.