ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം റോഡിൽ പൊലിഞ്ഞത് 1.51 ലക്ഷം പേരുടെ ജീവൻ. 2017ൽ 1.47 ലക്ഷം പേ ർക്കായിരുന്നു റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച ഹൈവേ മന്ത്രാലയം പുറ ത്തുവിട്ട കണക്കുപ്രകാരം 2018ൽ 2.37 ശതമാനമാണ് റോഡപകട മരണത്തിലെ വർധന. ഇതിൽ 70 ശതമാനം പേരും 18നും 45നും ഇടയിൽ പ്രായമുള്ളവരാണ്. 2017നെ അപേക്ഷിച്ച് റോഡപകടങ്ങളിലും വർധനയുണ ്ടായി. മുൻവർഷം 4.64 ലക്ഷം അപകടങ്ങളായിരുന്നെങ്കിൽ 2018ൽ 4.67 ലക്ഷമായി ഉയർന്നു.
മരണകാരണമാകുന്ന മാരക അപകടങ്ങളുടെ കാര്യത്തിലും 2.37 ശതമാനം വർധനയുണ്ടായി. അതേസമയം, റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. യുവാക്കളാണ് അപകടങ്ങളുടെ ഭൂരിഭാഗം ഇരകളുമെന്നപോലെ, തൊഴിലെടുക്കുന്ന 18നും 60നും ഇടയിൽ പ്രായമുള്ളവരാണ് അപകട ഇരകളിൽ 84.7 ശതമാനം പേർ. പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇടിച്ചാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. മൊത്തം മരിച്ചവരിൽ 86 ശതമാനം പുരുഷന്മാരും 14 ശതമാനം സ്ത്രീകളുമായിരുന്നു.
2010 മുതൽ 2018 വരെയുള്ള കണക്കെടുത്താൽ മുൻ ദശകത്തെ അപേക്ഷിച്ച് അപകട മരണങ്ങളിൽ കുറവുണ്ടായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് ദൈർഘ്യത്തിെൻറ കാര്യത്തിൽ 1.94 ശതമാനം വരുന്ന ദേശീയപാതയിലാണ് 30.2 ശതമാനം അപകടങ്ങളുമുണ്ടായത്. എന്നാൽ, 2.97 ശതമാനം ദൈർഘ്യംവരുന്ന സംസ്ഥാന പാതയിൽ 25.2 ശതമാനം അപകടങ്ങളാണുണ്ടായത്. 45 ശതമാനം അപകടങ്ങളും 38 ശതമാനം മരണങ്ങളും മറ്റു റോഡുകളിലാണുണ്ടായത്. മരിച്ചവരിൽ 15 ശതമാനം കാൽനടയാത്രക്കാരാണ്. സൈക്കിൾ യാത്രക്കാർ 2.4 ശതമാനവും മറ്റു ഇരുചക്ര വാഹനക്കാർ 36 ശതമാനവുമാണ്.
ട്രാഫിക് ലംഘന കേസുകളിൽ അമിത വേഗം തന്നെയാണ് 64.4 ശതമാനം മരണങ്ങളുടെയും മുഖ്യ കാരണം. തെറ്റായ ദിശയിൽ വാഹനം ഒാടിച്ചതാണ് 5.8 ശതമാനം പേരുടെ മരണത്തിന് കാരണം. മൊബൈൽ ഫോൺ ഉപയോഗിച്ചതു കാരണം 2.4 ശതമാനം പേരും മദ്യപാനം കാരണം 2.8 ശതമാനം പേരും അപകടത്തിൽ മരിച്ചു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് 13 ശതമാനം പേർ മരിച്ചു.29 ശതമാനം പേർ ഹെൽമറ്റ് ധരിക്കാതെയും 16 ശതമാനം പേർ സീറ്റ് ബെൽറ്റ് ധരിക്കാതെയും മരണത്തിന് കീഴടങ്ങി. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളാണ് 41 ശതമാനം അപകട മരണങ്ങൾക്കും കാരണമാക്കിയതെന്നും ഗതാഗത മന്ത്രാലയത്തിലെ ഗവേഷണവിഭാഗം തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.