‘രേവന്ത് റെഡ്ഡി അടുത്ത സുവേന്ദു അധികാരിയാകും’ -അവകാശവാദവുമായി ബി.ജെ.പി എം.പി

ന്യൂഡൽഹി: തെലങ്കാന മുഖ്യ​മന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി ‘സുവേന്ദു അധികാരി’യാകുമെന്ന് ബി.ജെ.പി എം.പി ധർമപുരി അരവിന്ദ്. ആറുവർഷം മുമ്പ് തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.​ജെ.പിയിൽ ചേർന്ന ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പോലെ രേവന്ത് റെഡ്ഡിക്ക് രാഷ്ട്രീയത്തിൽ കൂടുമാറാൻ കഴിയുമെന്നായിരുന്നു ബി.ജെ.പി എം.പിയുടെ അവകാശവാദം.

പതിറ്റാണ്ടുകളായി കോൺഗ്രസിൽ പ്രവർത്തിച്ച മുതിർന്ന പാർട്ടി നേതാക്കളെ അവഗണിച്ച് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിലൂടെ കോൺഗ്രസ് നേതൃത്വം തെറ്റ് ചെയ്തുവെന്ന് ധർമപുരി അരവിന്ദ് പറഞ്ഞു. തുടർന്ന് രേവന്ത് റെഡ്ഡിയെയും സുവേന്ദു അധികാരിയെയും തമ്മിൽ അദ്ദേഹം താരതമ്യം ചെയ്തു.

അടുത്ത തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പരാജയം നേരിടേണ്ടിവരുമെന്നും എം.പി പറഞ്ഞു. ‘2028-29ൽ തെലങ്കാനയിൽ കോൺഗ്രസ് പരാജയപ്പെടും. 1985 ലും 1994 ലും അവർ ദയനീയമായി പരാജയപ്പെട്ടു. 2028-29 ൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി ഒരു ദയനീയ പരാജയം നേരിടും’ ധർമപുരി അരവിന്ദ് പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രേവന്ത് റെഡ്ഡിയെ ബി.ജെ.പിയിൽ ചേരാൻ ക്ഷണിച്ചതിന് പിന്നാലെയായിരുന്നു എം.പിയുടെ പരാമർശം.

ഹൈദരാബാദിൽ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. ‘നിങ്ങൾ ഞങ്ങളുടെ കൂടെ ചേരുന്നതാണ് നല്ലത്’ എന്ന് രേവന്ത് റെഡ്ഡിയോട് മോദി പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഗുജറാത്തിനെ പിന്തുണച്ചതുപോലെ തെലങ്കാനയെയും പിന്തുണക്കണമെന്ന രേവന്ത് റെഡ്ഡിയുടെ പ്രസംഗത്തിനുള്ള മറുപടിയായിരുന്നു മോദിയുടെ പരാമർശം.

‘ബി.ജെ.പിയിലെ ഒരു താഴേത്തട്ടിലുള്ള പ്രവർത്തകൻ മാത്രമായതിനാൽ അതിന്റെ അർഥമെന്താണെന്ന് എനിക്കറിയില്ല. അവിടെ ഒരു രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. സുവേന്ദു അധികാരി ചെയ്തതിന് സമാനമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല’ -പ്രധാനമന്ത്രിയുടെ ഹൈദരാബാദ് പരാമർശം ഉയർത്തിക്കാട്ടി ധർമ്മപുരി അരവിന്ദ് പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തെലങ്കാനയിൽ ‘ഉയർന്ന ഡെസിബെൽ രാഷ്ട്രീയം’ ഉണ്ടാകുമെന്നും ഇത് സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Revanth Reddy Will Become Next Suvendu Adhikari BJP MP Dharmapuri Arvind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.