മഹാരാഷ്ട്ര: വൻ രാഷ്ട്രീയ നാടകത്തിന് വേദിയായ മഹാരാഷ്ട്രയിൽ നിന്നും തങ്ങളുടെ എം.എൽ.എമാരെ സുരക്ഷിത സ്ഥാനത്തേക് ക് മാറ്റാൻ കോൺഗ്രസും ശിവസേനയും നീക്കം തുടങ്ങി. വിശ്വാസവോട്ടെടുപ്പിന് മുമ്പായി എം.എൽ.എമാരെ ബി.ജെ.പി അടർത്തിയെടുക്കുന്നത് തടയുകയാണ് ലക്ഷ്യം.
കോൺഗ്രസ് തങ്ങളുടെ 44 എം.എൽ.എമാരെ മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ റിസോർട്ടിലേക്കാണ് മാറ്റുന്നത്. വിമാനമാർഗം ഭോപ്പാലിലെത്തുന്ന എം.എൽ.എമാരെ ഒരുമിച്ച് നിർത്തുന്ന ചുമതല മുതിർന്ന നേതാവായ ദിഗ് വിജയ സിങ്ങിനാണ് നൽകിയിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
നേരത്തെ, ഒക്ടോബർ 24ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സമയത്ത് കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ ജയ്പൂരിലേക്ക് മാറ്റിയിരുന്നു. അശോക് ഗെഹ്ലോട്ടിെന്‍റ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ സുരക്ഷിതമാണെന്ന വിലയിരുത്തലാണ് എം.എൽ.എമാരെ അങ്ങോട്ട് മാറ്റാൻ കാരണം.
ശിവസേന തങ്ങളുടെ എം.എൽ.എമാരെ രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ശിവസേന നേരത്തെ എം.എൽ.എമാരെ മുംബൈയിലെ ഹോട്ടലിൽ താമസിപ്പിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കും വരെ എം.എൽ.എമാരെ സ്വന്തം കൊടിക്കീഴിൽ അണിനിരത്തുകയെന്നത് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.