ഉദ്ധവ് താക്കറെയുടെ ഫാം ഹൗസിൽ അതിക്രമിച്ചു കയറി: റിപ്പബ്ലിക് ടി.വിയിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ റായ്ഗഡിലെ ഫാം ഹൗസിൽ അതിക്രമിച്ചുകയറിയ റിപ്പബ്ലിക്ക് ടി.വി ചാനലിലെ രണ്ട് ജീവനക്കാർ അറസ്റ്റിൽ. റിപ്പോർട്ടറായ അൻജു കുമാർ, വിഡിയോ ജേർണലിസ്റ്റ് യഷ്പൽജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം കടന്ന ഒല കാബ് ഡ്രൈവർ പ്രദീപ് ദിലീപ് ദൻവാഡെ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

മാധ്യമപ്രവർത്തകരും ടാക്സി ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനെ കൈയേറ്റം ചെയ്ത ശേഷം അകത്തുകടക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരെൻറ പരാതിയിൽ ആക്രമിക്കാനും ഉപദ്രവിക്കാനും ഉദ്ദേശിച്ച് അതിക്രമിച്ച് കടക്കല്‍ (ഐ.പി.സി 452), വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ (ഐ.പി.സി 448), ബോധപൂര്‍വം മുറിവേല്‍പ്പിക്കല്‍ (ഐ.പി.സി 323), സംഘര്‍ഷമുണ്ടാക്കാനും സമാധാനം തകര്‍ക്കാനും ബോധപൂര്‍വം അധിക്ഷേപിക്കല്‍ (ഐ.പി.സി 504) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

റിപ്പോർട്ടറെയും വിഡിയോ ജേർണലിസ്റ്റിനെയും പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും ജനാധിപത്യത്തിെൻറ നാലാം തൂണായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശിവസേന സർക്കാറിെൻറ നടപടിയാണിതെന്നും റിപ്പബ്ലിക് ടി.വി പുറത്തുവിട്ട പ്രസ്താവനയിലൂടെ വിമർശിച്ചു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ചു എന്നാരോപിച്ച് റിപ്പബ്ലിക്ക് ടി.വി എം.ഡിയും മാനേജിങ് ഡയറക്ടറുമായ അര്‍ണാബ് ഗോസ്വാമിക്കെതിരെ, ശിവസേന എം.എ.ല്‍എ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.