ന്യൂഡല്‍ഹി: മതം ഒരാളും ദൈവവുമായുള്ള തീര്‍ത്തും വ്യക്തിപരമായ ബന്ധമാണെന്നും ഒരാളുടെ മതം മറ്റാരുടെയും വിഷയമാകേണ്ടതില്ളെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍.
സൊരാഷ്ട്രിയന്‍ മതത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജി രോഹിങ്ടണ്‍ എഫ്. നരിമാന്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് രാഷ്ട്രീയ ദര്‍ശനങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തെക്കാള്‍ ആളുകള്‍ കൊല്ലപ്പെട്ടത്. അതിനാല്‍, സമാധാനപൂര്‍ണമായ സമൂഹത്തിന് സഹിഷ്ണുത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാണ് എന്‍െറ മതം? ഏങ്ങനെയാണ് ഞാന്‍ ദൈവവുമായി ബന്ധപ്പെടുന്നത്? എന്ത് ബന്ധമാണ് ഞാനും ദൈവവും തമ്മിലുള്ളത്? ഇതെല്ലാം എന്‍െറ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളും അക്കാര്യത്തില്‍ ഇടപെടേണ്ടതില്ല. സാഹോദര്യത്തിന്‍െറയും സഹിഷ്ണുതയുടെയും എല്ലാ വഴികളും ആത്യന്തികമായി ഒരു ദൈവത്തിലേക്കാണെന്ന് മനസ്സിലാക്കിയാല്‍ ലോക സമാധാനവും ഐശ്വര്യവുമുണ്ടാകും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ബി.എന്‍. ശ്രീകൃഷ്ണ, മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍, പാഴ്സി സമുദായത്തിലെ ഉന്നത പുരോഹിതന്‍ ഖുര്‍ശിദ് ദസ്തൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.