ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ദിത്വ’ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങളിലേക്ക് നീങ്ങുന്നു. ചുഴലിക്കാറ്റിന്‍റെ മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് ഇവിടങ്ങളിൽ പുറപ്പെടുവിച്ചു. ഉത്തരേന്ത്യയിൽനിന്നും വരണ്ട കാറ്റ് വീശുന്നതിനാൽ ശ്രീലങ്കയിൽ കണ്ട തീവ്രത തെക്കേ ഇന്ത്യയിൽ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റുണ്ടാകും. നിലവിൽ കിഴക്കൻ തീരത്ത് കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്. ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരാനാണ് സാധ്യത.
നിലവിൽ ശ്രീലങ്കക്കരികെയുള്ള ചുഴലിക്കാറ്റ്, വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് നീങ്ങുന്നത്. അർധരാത്രിയോടെ 90 കിലോമീറ്റർ വേഗത കൈവരിക്കും. തമിഴ്നാട്ടിലും പുതച്ചേരിയിലും ഞായറാഴ്ച പകൽ മുഴുവൻ മഴ പെയ്തേക്കും. കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മേധാവി ഡോ. മൃത്യുഞ്ജയ് മഹാപാത്ര അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ശ്രീലങ്കയിൽ നാശംവിതച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും 150ലേറെ പേർ മരിച്ചതായും ഇരുന്നൂറോളം പേരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. കിഴക്കൻ ട്രിങ്കോമാലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും രാജ്യത്ത് നാശം വിതക്കുന്നത്. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.