മുംബൈ: പുണെ ജില്ലയിൽ ഒൻപതു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ 25-കാരൻ സാഹിൽ ഖൈറെയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷിപ്പണിക്കാരായ ദമ്പതികളുടെ മകളായ നാലാം ക്ലാസുകാരി, അസുഖം കാരണം ചൊവ്വാഴ്ച സ്കൂളിൽ പോയിരുന്നില്ല. ഉച്ചകഴിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് കേസിലെ വഴിത്തിരിവായത്. ഒരു വശത്തൂടെ സൈക്കിളിൽ പോകുന്ന വ്യക്തിയെ സംശയാസ്പദമായി കണ്ട പൊലീസ് ദൃശ്യങ്ങളിലുള്ള സാഹിൽ ഖൈറെയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോടിനടുത്തുള്ള മരച്ചുവട്ടിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. അതിനുശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
ഈ ക്രൂരകൃത്യം പ്രദേശത്ത് വൻ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിക്ക് എത്രയും വേഗം വധശിക്ഷ ഉറപ്പാക്കണമെന്നും കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പൂനെ-നാസിക് ഹൈവേ ഉപരോധിച്ചു. ഉപമുഖ്യമന്ത്രി സുനേത്ര പവാർ സംഭവം അതീവ ദാരുണമാണെന്ന് പ്രതികരിക്കുകയും അന്വേഷണം സുതാര്യമായി നടത്താൻ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയും ചെയ്തു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് അഭ്യർത്ഥിക്കുമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.