മുംബൈ: കഴിഞ്ഞ ദിവസം അറസ്റ്റിലായ രവി പൂജാരി ആരാണെന്ന ചോദ്യത്തിന് ‘റോബിൻ ഹുഡ് ചമയുന്ന ചി ന്ദി ചോർ’ എന്നാണ് മുംബൈ പൊലീസ് നൽകുന്ന ഉത്തരം. ബോളിവുഡ്, ബിൽഡർ പ്രമുഖരെ വിളിച്ച് വൻ തുക ആവശ്യപ്പെടുകയും ഒടുവിൽ വിലപേശി ചെറിയ തുകയിൽ തൃപ്തിപ്പെടുകയും ചെയ്യുന്നതിനാലാണ് നിസ്സാര കള്ളൻ എന്ന് അർഥം വരുന്ന ‘ചിന്ദി ചോർ’ എന്ന് രവിയെ പൊലീസ് വിളിക്കുന്നത്. രാജ്യത്തെ ഏജൻസികളെല്ലാം നിസ്സഹായരായിരിക്കെ ദാവൂദ് ഇബ്രാഹീമിെൻറ ‘ഭീകര സാമ്രാജ്യ’ത്തിന് എതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്നു എന്ന അവകാശവാദത്തിലൂടെയാണ് രവി ‘റോബിൻ ഹുഡ്’ ചമയുന്നത്.
കർണാടകയിലെ ഉഡുപ്പിയിലുള്ള പദുബിദ്രിയിൽ ജനിച്ച രവി പൂജാരി സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ടതോടെ മുംബൈയിലേക്ക് വണ്ടികയറുകയായിരുന്നു. 90 കളുടെ ആദ്യത്തിൽ ഛോട്ടാ രാജൻ പക്ഷത്തുചേർന്ന് ദാവൂദ് ഇബ്രാഹീമിെൻറ സംഘത്തിൽ എത്തിയതാണ് രവി പൂജാരിയുടെ അധോലോക പ്രവേശനം. അതുവരെ ചെറിയ കളവുകളും ഹോട്ടൽ ജോലിയുമായി അന്ധേരിയിൽ കഴിയുകയായിരുന്നു. അന്ന് കുപ്രസിദ്ധനായ അധോലോകക്കാരൻ ബാലാ സാൾട്ടെയെ വകവരുത്തിയായിരുന്നു രംഗപ്രവേശനം. 93ൽ ദാവൂദും രാജനും വഴി പിരിഞ്ഞപ്പോൾ രാജനൊപ്പംനിന്ന രവി ’90 കളുടെ അവസാനത്തിൽ ദുബൈയിലേക്ക് കടന്നു. 2000ൽ രാജനുമായി വഴിപിരിഞ്ഞ് സ്വന്തമായി സംഘമുണ്ടാക്കി പ്രമുഖരെ ഭീഷണിപ്പെടുത്തി പണം തട്ടൽ ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്. രാജന് വിശ്വാസം നഷ്ടപ്പെട്ടതോടെ വഴിമാറുകയായിരുന്നു.
ദാവൂദുമായും പാക് ഭീകരരുമായും ബന്ധമുള്ള സിനിമ, രാഷ്ട്രീയ, റിയൽ എസ്േറ്ററ്റ് മേഖലകളിൽ ഉള്ളവരെയാണ് താൻ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതെന്നാണ് രവിയുടെ അവകാശവാദം. രാകേഷ് റോഷൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ തുടങ്ങി ബോളിവുഡുകാരെ ഭീഷണിപ്പെടുത്തിയ രവി പൂജാരി മഹേഷ് ഭട്ട്, കരിം മേറാനി, അഭിഭാഷകൻ മജീദ് മേമൻ എന്നിവരുടെ ഒാഫിസുകളിൽ വെടിയുതിർത്തു. എവിടെ വെടിവെപ്പുനടന്നാലും ചാടിക്കയറി അതിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് പൂജാരിയുടെ രീതി. രണ്ടുവർഷം മുമ്പുവരെ ആസ്ട്രേലിയയിൽ കഴിയുകയായിരുന്ന രവി പിന്നീട് സെനഗലിലേക്ക് കൂടുമാറി.
2017ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതിനിടെ ഭാര്യ പത്മയും മകനും അറസ്റ്റിലായി. 2005ലെ വ്യാജരേഖ ഉപയോഗിച്ച് പാസ്പോർട്ട് നേടിയ കേസിലുള്ള റെഡ്കോർണർ നോട്ടീസിനെ തുടർന്നായിരുന്നു പത്മയുടെ അറസ്റ്റ്. ഇൗ അറസ്റ്റ് രവിയെ പിടികൂടുന്നതിന് സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.