മുംബൈ: പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ റെഹാൻ ഖുറേഷിയെ അറസ്റ്റ്ചെയ്യാൻ മുംബൈ പൊലീസ് പരിശോധിച്ചത് 500 മണിക്കൂർ സി.സി.ടി.വി ദൃശ്യങ്ങൾ, 880 ഡി.എൻ.എ സാമ്പിളുകൾ. എട്ടു വർഷത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞമാസമാണ് ഇയാൾ പിടിയിലായത്. ഡി.എൻ.എ പരിശോധനക്ക് സർക്കാറിന് െചലവായത് 40 ലക്ഷത്തിലേറെ രൂപയാണ്.
2010ൽ അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള മൂന്നുപെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയത്. നെഹ്റു നഗറിൽ നാലു മാസത്തിനിടെയായിരുന്നു മൂന്നു സംഭവവും. ഇതോടെ പൊലീസിനു മേൽ സമ്മർദമേറി. പലവഴിക്കും അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഇതിനുപിന്നാലെ കുർളയിലെ സംശയമുള്ള 500 പേരുടെ ഡി.എൻ.എ പരിശോധന നടത്തിയത്. ഒരു ഡി.എൻ.എ പരിശോധനക്ക് 5000 രൂപയായിരുന്നു ചെലവ്. മൂന്നു സംഭവത്തിലും രണ്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഒടുവിൽ പൊലീസ് നിഗമനം. മൂന്നാമത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേബ്ൾ ഒാപറേറ്ററായ ജാവേദ് ശൈഖിനെ (19) അറസ്റ്റ് ചെയ്തു. ഇയാളെ കോടതി 2015ൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. അപ്പോഴും മറ്റ് രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ റെഹാൻ ഖുറേഷി കാണാമറയത്തായിരുന്നു.
2017ൽ നവിമുംബൈയിൽ നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകൾ വന്നതോടെ പൊലീസ് വീണ്ടും അന്വേഷണം ഉൗർജിതമാക്കി. പെൺകുട്ടികൾ എട്ടിനും 12നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഇവരെ പിതാവ് അയച്ചതാണെന്ന് പറഞ്ഞാണ് അജ്ഞാതൻ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ടെറസിലേക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ കൂട്ടിക്കൊണ്ടുപോയത്. വസ്ത്രങ്ങളിൽ അർബുദത്തിന് കാരണമാകുന്ന പുഴു ഉണ്ടെന്നും വസ്ത്രം നീക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം കുട്ടികളെ പീഡിപ്പിച്ചു.
2017ലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതി റെഹാൻ ഖുറേഷിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നയിച്ചത്. നിരവധി സ്ഥലങ്ങളിലെ 500 മണിക്കൂർ നീളുന്ന ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. മൊബൈൽ ഫോണിൽ എപ്പോഴും സംസാരിച്ചുനടക്കുന്ന രീതിയിലാണ് ഇയാളെ സി.സി.ടി.വിയിൽ കണ്ടത്. പിടിയിലായ ഖുറേഷി ആദ്യം കുറ്റം സമ്മതിച്ചില്ല. വിശദമായി ചോദ്യംചെയ്തപ്പോൾ തെറ്റുപറ്റിയെന്ന് പറഞ്ഞു. പ്രതിയുടെ ഡി.എൻ.എ പരിശോധനയും നടത്തി 2010ലെ രണ്ടു പെൺകുട്ടികളെ കൊന്നതും ഇയാളാണെന്ന് പൊലീസ് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.