ന്യൂഡൽഹി: ബാബരാംദേവും മാധ്യമപ്രവർത്തകനും തമ്മിൽ ഗുസ്തിപിടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരു മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു ഇരുവരും ഗുസ്തിപിടിച്ചത്. 59കാരനായ എഡിറ്ററായിരുന്നു യോഗ ഗുരുവുമായി ഗുസ്തിപിടിച്ചത്. എന്നാൽ, അപ്രതീക്ഷിതമായ അന്ത്യമായിരുന്നു ഗുസ്തിക്കൊടുവിൽ.
മധ്യപ്രദേശിൽ ഗുസ്തിവേരുകളുള്ള കുടുംബത്തിൽ ജനിച്ച ജയ്ദീപ് കാർനിക്കാണ് ഗുസ്തി മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിന്റെ തുടക്കത്തിൽ മാധ്യമപ്രവർത്തകനുമേൽ ആധിപത്യം സ്ഥാപിക്കാൻ രാംദേവിന് കഴിയുമെന്ന് തോന്നിച്ചുവെങ്കിലും ജയ്ദീപ് മത്സരത്തിലേക്ക് തിരിച്ചുവന്നു. മാധ്യമപ്രവർത്തകനെ തറയിൽ വീഴ്ത്താൻ യോഗ ഗുരുവിന് കഴിഞ്ഞുവെങ്കിലും മികച്ചൊരു നീക്കത്തിലൂടെ രാംദേവിനെ ജയ്ദീപ് മലർത്തിയടിക്കുകയായിരുന്നു.
ഇരുവരും നിലത്തുവീണെങ്കിലും ഒരു ചെറുചിരിയോടെ എണീറ്റ് നിൽക്കുകയായിരുന്നു. ഒടുവിൽ പരസ്പരം ഹസ്തദാനം ചെയ്താണ് ഗുസ്തിമത്സരം അവസാനിച്ചത്. ഇതാദ്യമായല്ല രാംദേവ് പൊതുവിടത്തിൽ ഗുസ്തി പിടിക്കുന്നത്.
ഇതിന് മുമ്പ് ഒളിമ്പിക് മെഡൽ ജേതാവായ സുശീൽ കുമാറുമായി രാംദേവ് ഗുസ്തിപിടിച്ചിരുന്നു. ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ആൻഡ്രി സ്റ്റാഡ്നികുമായും രാംദേവ് ഗുസ്തിപിടിച്ചിരുന്നു. ജനങ്ങൾക്ക് ഫിറ്റ്നസും സ്റ്റാമിനയും ഉണ്ടാവാൻ ഗുസ്തി സഹായിക്കുമെന്നാണ് രാംദേവിന്റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.