ഗോണ്ട: അയോധ്യയിലെ രാമക്ഷേത്ര നിർമാണം 'ഡബിൾ എൻജിൻ' സർക്കാറിന്‍റെ കരുത്തിന്‍റെ ഫലമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് ശ്രീരാമന്റെ ഒരു ശത്രുവിന് അയോധ്യയിൽ പ്രവേശിക്കാൻ പോലും കഴിയില്ലെന്നും യോഗി പറഞ്ഞു. "ഡബിൾ എൻജിൻ സർക്കാരിന്റെ ശക്തി കാണണമെങ്കിൽ അയോധ്യയിലെ മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ഗംഭീരമായ ക്ഷേത്രം നോക്കുക. കഴിഞ്ഞ 500 വർഷത്തിനിടയിൽ നടക്കാത്ത കാര്യമാണ് സാധ്യമായത്," ആദിത്യനാഥ് പറഞ്ഞു.
രാമക്ഷേത്ര പ്രസ്ഥാനത്തിൽ പങ്കെടുത്ത 40 വയസിനു മുകളിലുള്ള തലമുറ, അക്കാലത്തെ സർക്കാരുകൾ നടത്തിയ അതിക്രമങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് ആദിത്യനാഥ് ആരോപിച്ചു. അന്ന് രാമന്റെ പേര് ഉച്ചരിക്കുന്നതിന് പോലും വിലക്കുണ്ടായിരുന്നുവെന്നും രാമഭക്തന് അയോധ്യയിൽ പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും യോഗി പറഞ്ഞു. എന്നാൽ ഇപ്പോൾ, ഒരു രാമഭക്തനല്ലാതെ മറ്റാർക്കും അയോധ്യയിൽ പ്രവേശിക്കാൻ കഴിയില്ലെന്നും യോഗി പറഞ്ഞു. 2024 ജനുവരി 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. ഗോണ്ടയിൽ 516 കോടി രൂപയുടെ 262 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.