ചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ തന്റെ രാഷ്ട്രീയ ഭാവി വ്യക്തമാക്കി മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്‌നാടിന്റെ മണ്ണിൽ സ്വന്തമായി പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ പാർട്ടി പ്രഖ്യാപനത്തോടൊപ്പം തന്റെ മുൻകാല രാഷ്ട്രീയ യാത്രയെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളും അണ്ണാമലൈ നടത്തി.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തമിഴ് സൂപ്പർതാരം രജനീകാന്ത് തന്നെ തന്റെ സംഘടനയിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് അണ്ണാമലൈയുടെ വെളിപ്പെടുത്തൽ. "ഞാൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ച സമയത്ത് രജനീകാന്ത് എന്നെ വിളിച്ച് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിൽ ചേരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ഞാൻ നൽകിയ വാക്ക് ലംഘിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് രജനീകാന്തിന്റെ ക്ഷണം നിരസിക്കേണ്ടി വന്നു. പിന്നീട് നേരിട്ട് കണ്ട് ഇതിൽ ക്ഷമ ചോദിച്ചിരുന്നു"- അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര നേതൃത്വവുമായി ഒത്തുപോകാൻ കഴിയാത്തതാണ് പാർട്ടി വിടാൻ കാരണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീന് അയച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 18 മാസമായി കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിലായിരുന്നുവെന്ന് അണ്ണാമലൈ തുറന്നടിച്ചു. ദേശീയ പാർട്ടികൾ ഒരിക്കലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഭാഷയിലല്ല സംസാരിച്ചതെന്നും, തന്റെ കാഴ്ചപ്പാടുകൾ കേന്ദ്രത്തിന് മേൽ ഭാരമാക്കാൻ ആഗ്രഹിക്കാത്തതിനാലാണ് പാർട്ടി വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് എഐഎഡിഎംകെയുമായി വീണ്ടും സഖ്യമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.അണ്ണാമലൈയുടെ പെട്ടെന്നുള്ള രാജിയും പുതിയ പാർട്ടി പ്രഖ്യാപനവും തമിഴ്‌നാട് ബിജെപിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.