അപകടത്തിൽ തകർന്ന ടെംപോ ട്രാവലർ
ജോധ്പൂർ: രാജസ്ഥാനിലെ ഫലോഡിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച ടെംപോ ട്രാവലർ അപകടത്തിൽ പെട്ട് 15 മരണം. പശ്ചിമ ബംഗാളിലും രാജസ്ഥാനിലും ക്ഷേത്ര സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു തീർത്ഥാടക സംഘം സഞ്ചരിച്ച ട്രാവലറാണ് ഭാരത് മാല ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചത്. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു.
15 പേർ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ജോധ്പൂർ പൊലീസ് അറിയിച്ചു. കൂട്ടിയിടിയിൽ ട്രാവലർ പൂർണമായും തകർന്ന നിലയിലാണ്. ജോധ്പുരിലെ സർസാഗർ മേഖലയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ബംഗാളിലെ കപിൽ മുനി ക്ഷേത്രം, രാജസ്ഥാനിലെ ബികാനീറിലെ കോലയാട് ക്ഷേത്രം എന്നിവ സന്ദർശിച്ച് നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഞായറാഴ്ച വൈകുന്നേരത്തോടെ വാഹനം അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹങ്ങൾ ഒസിയാൻ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
ദുരന്തത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനവും നടുക്കവും അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.