ന്യൂഡൽഹി: ബോർഡിന് കീഴിലുള്ള 16 സോണുകളുടേയും പ്രകടനം വിലയിരുത്താൻ റെയിൽവെ ഒരുങ്ങുന്നു. സോണുകളുടെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അവരവരുടെ സോണുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്ന് മുന്നറിയിപ്പ് നൽകുകയാണ് റെയിൽവെയുടെ ലക്ഷ്യം. മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾ ഇനി ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. റെയിൽവെയുടെ കീഴിലുള്ള 16 സോണുകളിൽ റേറ്റിങ് സമ്പ്രദായവും ഏർപ്പെടുത്തിയിട്ടുണ്ട്.
2016 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സോണുകളുടെ പ്രകടനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ റെയിൽവെയാണ്. ഗോരഖ്പൂർ ആസ്ഥാനമായ തെക്കുകിഴക്കൻ റെയിൽവെയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. റെയിൽ ബോർഡ് ഓഫിസിന് മൂക്കിന് താഴെയുള്ള വടക്കൻ റെയിൽവെ മേഖല പട്ടികയിൽ പതിമൂന്നാംസ്ഥാനത്താണ്.
സ്വകാര്യ കമ്പനികളുടേത് പോലെ റെയിൽവെയിലും അപ്രൈസൽ സമ്പ്രദായം ഏർപ്പെടുത്തുന്നതിൽ ജീവനക്കാർക്ക് അതൃപ്തിയുണ്ട്. തന്‍റെ കീഴിലുള്ള റെയിൽ മേഖല ഉത്പാദിപ്പിച്ച ലാഭം, തീവണ്ടികൾ പാലിക്കുന്ന സമയനിഷ്ഠ എന്നിവയെല്ലാം ഉദ്യോഗസഥരുടെ കരിയർ ഗ്രാഫിലെ നിർണായക ഘടകങ്ങളായി മാറും. റെയിൽവെയുടെ സോണലുകളുടെ ജനറൽ മാനേജർമാർ, ഡിവിഷണൽ റെയിൽവെ മാനേജർമാർ, ഡിപ്പാർട്ട്മെന്‍റ് തലവൻമാർ എന്നിവർക്കായിരിക്കും ഇത് ബാധകമാകുക. നേരത്തേ വ്യക്തിപരമായ ടാർജറ്റുകളായിരുന്നു ഇവർക്ക് നൽകിയിരുന്നത്. അത് പൂർത്തീകരിക്കുക മാത്രമായിരുന്നു ഇവരുടെ ഉത്തരവാദിത്തം. പുതിയ രീതി മുതിർന്ന ഉദ്യോഗസ്ഥരെ ഏറെ സമ്മർദ്ദത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.