ന്യൂഡൽഹി: അമൃത്സറിലെ റെയിൽേവ ട്രാക്കിന് സമീപം ആഘോഷം നടക്കുന്നത് റെയിൽേവയെ അറിയിച്ചിരുന്നില്ലെന്നും അപകടത്തിെൻറ ഉത്തരവാദിത്തം ഏൽക്കാനാവില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി. കഴിഞ്ഞദിവസം അമൃത്സർ ജോധ പതക്കിൽ ദസറ ഉത്സവത്തിെൻറ ഭാഗമായി രാവണെൻറ കോലം കത്തിക്കൽ ചടങ്ങ് കാണാൻ റെയിൽപാളത്തിൽ നിന്നവരുടെമേൽ ട്രെയിൻ പാഞ്ഞുകയറി 61 പേരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം. ജലന്ധറിൽനിന്ന് അമൃത്സറിലേക്ക് വരുകയായിരുന്നു ട്രെയിൻ. പാളത്തിൽ കൂടിനിന്നവർ പടക്കംപൊട്ടിയ ശബ്ദത്തിൽ െട്രയിൽ വരുന്നത് അറിഞ്ഞില്ല.
അമൃത്സർ, മനവാല സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. ലെവൽ ക്രോസിങ്ങുകളിലാണ് ജീവനക്കാരുണ്ടാവുക. അതു കഴിഞ്ഞുള്ള പ്രദേശങ്ങളിൽ ആരുമുണ്ടാകില്ല. ഇൗ മേഖലകളിൽ ആരും ട്രാക്കിൽ കയറാൻ പാടില്ലെന്ന് ലൊഹാനി വ്യക്തമാക്കി. ട്രെയിൻ വേഗത്തിലായിരുന്നു. അപ്പോൾ ആൾക്കൂട്ടത്തെ കണ്ട് അടിയന്തര ബ്രേക്ക് സംവിധാനം ഉപയോഗിച്ചാൽ ഇതിനേക്കാൾ വലിയ ദുരന്തമുണ്ടാകും.
ട്രാക്കുകളിൽ കയറരുത് എന്ന സന്ദേശവുമായി കാമ്പയിൻ നടത്തുന്നുണ്ട്. ഇത് തുടരും. ഇൗ അപകടത്തിെൻറ ഉത്തരവാദിത്തം റെയിൽവേക്ക് ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വിശദീകരിച്ചു. ട്രെയിൻ ഡ്രൈവർക്കെതിരെ അന്വേഷണമുണ്ടാകില്ലെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ (ഫിറോസ്പുർ) അറിയിച്ചിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ 70ഒാളം പേരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഇവരെ അമൃത്സറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച പലരെയും തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് നേരത്തെ തീരുമാനിച്ച ഇസ്രയേൽ സന്ദർശനം മാറ്റി മരിച്ചവരുടെ ബന്ധുക്കളെ കാണാനെത്തി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം വീതം നൽകും. പരിക്കേറ്റവർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ഏർപ്പെടുത്തും. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണ തൊഴിലാളികളാണ് മരിച്ചവരിൽ ഏറെയും എന്നാണ് വിവരം. ഇവർ സമീപത്തെ വ്യവസായ മേഖലയിൽ തൊഴിലെടുക്കുന്നവരാണ്. ജനങ്ങൾ തടിച്ചുകൂടുന്ന പരിപാടിക്ക് ആവശ്യമായ സുരക്ഷയൊരുക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് ജനക്കൂട്ടം സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി.
മരിച്ചവരിൽ രാവണനായി വേഷംകെട്ടിയ ആളും
അമൃത്സർ: പഞ്ചാബിൽ അമൃത്സറിലെ റെയിൽവേ ട്രാക്കിന് സമീപം ദസറ ആഘോഷത്തിനിടെ റെയിൽപാളത്തിൽ നിന്നവരുടെമേൽ ട്രെയിൻ പാഞ്ഞുകയറി മരിച്ചവരിൽ ആഘോഷവേളയിൽ രാവണനായി വേഷംകെട്ടിയ ദൽബീർ സിങ്ങും. ‘രാംലീല’യിൽ രാവണെൻറ വേഷം അഭിനയിച്ച ശേഷം കോലംകത്തിക്കൽ കാണാനായി പാളത്തിൽ കയറിനിന്നതായിരുന്നു യുവാവ്.
കുടുംബത്തിന് നഷ്ടപരിഹാരം കിട്ടുംവരെ മകെൻറ മൃതദേഹം സംസ്കരിക്കില്ലെന്ന് ദൽബീറിെൻറ മാതാവ് പറഞ്ഞു. എന്നാൽ, ട്രെയിൻ വരുന്നതുകണ്ട ദൽബീർ സിങ് പാളത്തിലുണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടതെന്ന് മറ്റൊരാൾ പറഞ്ഞു. ഏഴോളംപേരെ പാളത്തിൽനിന്ന് മാറ്റാനായെങ്കിലും ഇയാളെ ട്രെയിനിടിച്ചുവെന്നാണ് പറയുന്നത്.
അപകടമുണ്ടായ സ്ഥലത്ത് വൻതോതിൽ ആളുകൾ തടിച്ചുകൂടിയതിനാൽ, ശനിയാഴ്ച ഇൗ വഴിയുള്ള ട്രെയിൻ സർവിസുകൾ നിർത്തിവെച്ചു. മൃതദേഹങ്ങൾ സൂക്ഷിച്ച ആശുപത്രിക്കുമുന്നിൽ കരളലിയിക്കുന്ന രംഗങ്ങളാണ്. പലരും ഉറ്റവരുടെ ഛിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കണ്ട് തലകറങ്ങി വീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.