സാസാറാം (ബിഹാർ): വോട്ട് ചോരിക്കും വോട്ട് ബന്ദിക്കും (വോട്ടു കൊള്ളക്കും എസ്.ഐ. ആറിനും) എതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംയുക്തമായി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ തുടക്കം. ബൈദാൻ മൈതാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ബി.ജെ.പി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടെന്നും ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടത്തുന്നതെന്നും രാഹുൽ ഗാന്ധി യോഗത്തിൽ പറഞ്ഞു. തന്‍റെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നല്‍കുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമീഷന്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടി. ബിഹാറില്‍ മാത്രമല്ല, അസമിലും പശ്ചിമ ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
16 ദിവസം കൊണ്ട് 1300 കിലോമീറ്റർ താണ്ടുന്ന യാത്ര 24 ജില്ലകളിലൂടെയും 60 നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. സാസാറാമിൽ നിന്ന് ഔറംഗബാദ്, നളന്ദ, ഗയ, നവാഡ, ജാമുയി, ലഖിസരായ്, ഷേഖ് പുര, മുംഗർ, ഭഗൽപുർ, കാതിഹാർ, പുർണിയ, അരാരിയ, സോപോൾ, മധുബനി, ധർഭംഗ, മുസാഫർപുർ, സീതാമാർഗ്, മോത്തിഹാരി, പശ്ചിമ ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, സരൺ, ഭോജ്പുർ എന്നീ ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനത്ത് ഇൻഡ്യ സഖ്യ നേതാക്കൾ പങ്കെടുക്കുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും.
വോട്ടർപട്ടിക തീവ്ര പരിശോധന സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വോട്ട് കൊള്ളക്കെതിരെ ജനവികാരം ഉണർത്തുന്നതിനും വേണ്ടിയാണ് കോൺഗ്രസ് ‘വോട്ടർ അധികാർ യാത്ര’ സംഘടിപ്പിക്കുന്നത്. ബിഹാറിലെ വോട്ടർപട്ടികയിൽ നിന്ന് 65 ലക്ഷം പേരുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ നീക്കം ചെയ്യപ്പെട്ടത്. കരട് വോട്ടർപട്ടികയിൽ മരിച്ചവരെന്ന് വിലയിരുത്തി ഒഴിവാക്കിയ വോട്ടർമാർക്കൊപ്പം ചായ കുടിച്ചാണ് പോരാട്ടത്തിന് രാഹുൽ തുടക്കം കുറിച്ചത്. ജൂലൈ ഏഴിന് വാർത്താസമ്മേളനം വിളിച്ച രാഹുൽ വോട്ട് കൊള്ള ആരോപണം വിശദീകരിക്കുകയും കൂടുതൽ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുകയും ചെയ്തു.
പദയാത്രയോടെ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ തിരിച്ചുവരവ് വ്യാപിപ്പിക്കാനും പാർട്ടി സംഘടനാ ശക്തി വർധിപ്പിക്കാനുമാണ് യാത്രയിലൂടെ രാഹുൽ ലക്ഷ്യമിടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് അനുകൂലമാകുമെന്നാണ് കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന്‍റെ വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് കോൺഗ്രസ്-ആർ.ജെ.ഡി സഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്.
243 അംഗ ബിഹാർ നിയമസഭയിലേക്ക് 2020ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിന് 125 സീറ്റും. കോൺഗ്രസ് -ആർ.ജെ.ഡി സഖ്യത്തിന് 110 സീറ്റും ലഭിച്ചു. ആർ.ജെ.ഡി -75, ജെ.ഡി.യു-43, ബി.ജെ.പി -74, കോൺഗ്രസ്- 19, ലോക്ജനശക്തി പാർട്ടി- 1 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരടക്കം മറ്റുള്ളവർ 31 സീറ്റിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.