ദലിതരെ അടിച്ചമർത്താനുള്ള യു.പി സർക്കാറിെൻറ നീക്കം ലജ്ജാകരം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹഥ്രസ് കൂട്ടബലാത്സംഗ കേസിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദലിതരെ അടിച്ചമർത്താനും സമൂഹത്തിൽ അവരുടെ 'സ്ഥാനം' കാണിച്ചുകൊടുക്കുന്നതിനുമുള്ള യു.പി സർക്കാറിെൻറ നീക്കം ലജ്ജാകരമാണ്. അത്തരം വിദ്വേഷ ചിന്തകൾക്കെതിരെയാണ് തങ്ങളുടെ പോരാട്ടമന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വീറ്ററിലാണ് രാഹുൽ യു.പി സർക്കാറിനെതിരെ ആഞ്ഞടിച്ചത്.

''ഇന്ത്യയുടെ മകൾ ബലാത്സംഗം ചെയ്യപ്പെട്ടു. യാഥാർഥ്യങ്ങൾ അടിച്ചമർത്തിയ ശേഷം ശവസംസ്കാരത്തിനുള്ള അവകാശവും അവളുടെ കുടുംബത്തിൽ നിന്ന് അപഹരിക്കപ്പെട്ടു. ഇത് അധിക്ഷേപകരവും അനീതിയുമാണ്.'' -രാഹുൽ ട്വീറ്റ് ചെയ്തു.

''ദലിതരെ അടിച്ചമർത്താനും സമൂഹത്തിൽ അവരുടെ 'സ്ഥാനം' കാണിക്കാനുമുള്ള യു.പി സർക്കാറിെൻറ നീക്കം ലജ്ജാകരമാണ്. വിദ്വേഷകരമായ ഈ ചിന്തക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം.'' -മറ്റൊരു ട്വീറ്റിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ഈ മാസം 14നാണ് യു.പിയിലെ ഹഥ്രസിൽ 20വയസുള്ള ദലിത് പെൺകുട്ടിയെ സവർണർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടാഴ്ചയോളം മരണവുമായി മല്ലിട്ട പെൺകുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെ മൃതദേഹം ബുധനാഴ്ച പുലർച്ചെ മൂന്നോടെ പൊലീസ് സംസ്കരിക്കുകയായിരുന്നു.

കുടുംബാംഗങ്ങൾക്കൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് പാടത്തിനരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ നാവ് കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്ന നാഡിക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ പൊലീസ് നടപടി എടുത്തില്ലെന്ന പരാതി ഉയർന്നിരുന്നു.

മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കാതെ പൊലീസ് ബലമായി സംസ്കരിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാത്രി 10.10ഓടെയാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം പൊലീസിന് വിട്ടുനൽകിയത്.

നീതി ലഭിക്കുംവരെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. തുടർന്നാണ് പൊലീസ് ബലമായി സംസ്കാരം നടത്തിയത്. തങ്ങളുടെ അനുവാദമില്ലാതെയാണ് പൊലീസ് മൃതദേഹം കൊണ്ടുപോയതെന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.