‘ഇത് വെറും ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഉപയോഗം കുറക്കണമെന്നും വിദേശയാത്രകൾ ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന അദ്ദേഹത്തിന്റെ ഭരണപരാജയത്തിന്റെ തെളിവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ഞായറാഴ്ച ഹൈദരാബാദിൽ വെച്ച് നടന്ന ബി.ജെ.പി റാലിയിലായിരുന്നു വിദേശ നാണയ ശേഖരം സംരക്ഷിക്കുന്നതിനായി പൗരന്മാർ സാമ്പത്തിക ത്യാഗത്തിന് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് എക്സിലൂടെ രംഗത്തെത്തിയത്. "ഇന്നലെ മോദിജി ജനങ്ങളോട് ചില ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. സ്വർണ്ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ കുറച്ച് ഉപയോഗിക്കണം, വളത്തിന്റെയും പാചക എണ്ണയുടെയും ഉപയോഗം കുറക്കണം, മെട്രോയിൽ യാത്ര ചെയ്യണം, വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതൊക്കെ വെറും പ്രസംഗങ്ങളല്ല, മറിച്ച് ഭരണപരാജയത്തിന്റെ തെളിവുകളാണ്," രാഹുൽ കുറിച്ചു.

പത്തുവർഷത്തെ ഭരണത്തിന് ശേഷം ജനങ്ങൾ എന്ത് വാങ്ങണം, എവിടെ പോകണം എന്ന് പറയേണ്ടി വരുന്നത് മോദിയുടെ കഴിവുകേടാണെന്നും രാഹുൽ പരിഹസിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനായി എല്ലാ തവണയും പഴി ജനങ്ങളുടെ മേൽ കെട്ടിവെക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ സംഘർഷം കാരണമുള്ള വിലക്കയറ്റം നേരിടാൻ ചെലവുചുരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങൾ നിർദേശിച്ചത്.

ഒരുവർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഉപേക്ഷിക്കണം, വിദേശ യാത്രകളും വിദേശത്തുനടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണം, പെട്രോൾ-ഡീസൽ ഉപയോഗം കുറക്കാൻ മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം, കാർ പൂളിങ് പ്രോത്സാഹിപ്പിക്കണം, ചരക്കുനീക്കത്തിനായി റെയിൽവേക്ക് മുൻഗണന നൽകണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമന്ത്രി നിർദേശിച്ചത്. "ഏതുവിധേനയും നമുക്ക് വിദേശനാണ്യം ലാഭിക്കേണ്ടതുണ്ട്," എന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് ഒരു ദേശീയ കടമയായാണ് വിശേഷിപ്പിച്ചത്. എന്നാൽ രാജ്യത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. 



Tags:    
News Summary - Rahul Gandhi calls PM Modi's 'don't buy gold for a year, WFH' appeal 'proof of failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.