ന്യൂഡൽഹി: പഞ്ചാബിൽ അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെയുള്ള പരാതികളിൽ വൻ വർധനവ് രേഖപ്പെടുത്തിയെങ്കിലും, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രതികൾക്കെതിരെ ഒരു പ്രോസിക്യൂഷൻ അനുമതി പോലും നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച സമർപ്പിച്ച കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
പഞ്ചാബിൽ അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെയുള്ള പരാതികളുടെ എണ്ണം വർഷം തോറും പെരുകിക്കൊണ്ടിരിക്കുകയാണ്. 2023ൽ 56 പരാതികൾ, 2024ൽ 18 പരാതികൾ, 2025ൽ 80 പരാതികൾ എന്നിങ്ങനെയാണ് ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റ പരാതികൾ ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശ് (448), കേരളം (238), ഡൽഹി (153), തെലങ്കാന (111), തമിഴ്നാട് (99), രാജസ്ഥാൻ (97) എന്നിവക്ക് തൊട്ടുപിന്നിലാണ് പഞ്ചാബിന്റെ സ്ഥാനം.
പരാതികൾ ഇത്രയധികം വർധിച്ചിട്ടും, 2023 നും 2025 നും ഇടയിൽ പഞ്ചാബിൽ ഒരു കേസിൽ പോലും പ്രോസിക്യൂഷൻ അനുമതി തേടുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ല. നിയമപ്രകാരം കുറ്റക്കാർക്കെതിരെ അടുത്ത ഘട്ട നിയമനടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ ഈ അനുമതി ലഭിക്കാത്തത് എല്ലാ കേസുകളും അനിശ്ചിതത്വത്തിലാക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ മറ്റ് പല സംസ്ഥാനങ്ങളും ഈ വിഷയത്തിൽ കർശന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
ഡൽഹി: 2024ൽ 11 കേസുകളിലും 2025ൽ 13 കേസുകളിലും പ്രോസിക്യൂഷൻ അനുമതി തേടുകയും അവയെല്ലാം അനുവദിക്കുകയും ചെയ്തു.
കേരളം: 2023ൽ 7 കേസുകളിലും 2024ൽ 15 കേസുകളിലും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയും യഥാക്രമം 7, 1 അനുമതികൾ ലഭിക്കുകയും ചെയ്തു.
കർണാടകം, ഗുജറാത്ത്, ജമ്മു കശ്മീർ, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും ഇതേ കാലയളവിൽ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പഞ്ചാബിൽ പ്രവർത്തിക്കുന്ന വ്യാജ വിസ, ഇമിഗ്രേഷൻ കൺസൾട്ടൻ്റുകളുടെ ശൃംഖല സജീവമാണ്. വിദേശത്ത് ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് നിരവധി പേരെയാണ് ഇത്തരം ഏജൻറുമാർ വഞ്ചിക്കുന്നത്. ദോബാ മേഖലയിലെ ജലന്ധർ, ഹോശിയാർപൂർ, കപൂർത്തല തുടങ്ങിയ ജില്ലകളിലാണ് ഇത്തരം കേസുകൾ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ പ്രദേശങ്ങളുടെ ആഴത്തിലുള്ള കുടിയേറ്റ പാരമ്പര്യമാണ് ഇതിന് കാരണം. മൊഹാലി, ലുധിയാന, അമൃത്സർ തുടങ്ങിയ പ്രധാന നഗരങ്ങളിലും പരാതികൾ വർധിച്ചുവരുന്നുണ്ട്.
അനധികൃത കുടിയേറ്റ മാർഗ്ഗങ്ങളിലൂടെ അമേരിക്കയിൽ നിന്ന് നിരവധി ഇന്ത്യക്കാരെ നാടുകടത്തിയ സംഭവങ്ങൾ അടുത്തിടെ വലിയ വാർത്തയായിരുന്നു. ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. പരാതികൾ കുത്തനെ ഉയരുമ്പോഴും, വ്യാജ ഏജൻറുമാർക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ പഞ്ചാബിൽ ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നതെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.