ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളുമായി നദീജലം പങ്കിടുന്നതിന് ഉണ്ടാക്കിയ കരാര്‍ ഒരു സംസ്ഥാനം ഏകപക്ഷീയമായി റദ്ദാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. പഞ്ചാബും ഹരിയാനയും സത്ലജ് നദീജലം പങ്കിടുന്നതില്‍ ഉണ്ടാക്കിയ കരാര്‍ പഞ്ചാബ് റദ്ദാക്കിയതിനെതിരായ ഈ ഉത്തരവ്, അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേ വിവിധ പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രശ്നമാക്കി വളര്‍ത്തിക്കഴിഞ്ഞു.
കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അമരീന്ദര്‍സിങ് എം.പി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും രാജി പ്രഖ്യാപിച്ചു. പഞ്ചാബിന് അങ്ങേയറ്റം ആവശ്യമായ സത്ലജ് നദീജലം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ലോക്സഭാ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ അമരീന്ദര്‍ പറഞ്ഞു. സുപ്രീംകോടതി വിധി പഞ്ചാബുകാര്‍ക്ക് വലിയ ആഘാതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് ഭാവി നടപടി ചര്‍ച്ചചെയ്തു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വെള്ളം മറ്റുള്ളവര്‍ പിടിച്ചുപറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ളെന്ന് തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിങ് ബാദല്‍ പറഞ്ഞു. വെള്ളം കൊണ്ടുപോകാന്‍ വരുന്നത് കേന്ദ്രമായാലും ഇറാഖായാലും അമേരിക്കയായാലും വിട്ടുകൊടുക്കില്ളെന്നും ഉപമുഖ്യന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുകാരുടെ രാജി രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍, ഡല്‍ഹി എന്നിവയുമായി ഉണ്ടാക്കിയ രവി-ബീസ് നദീജല കരാര്‍ റദ്ദാക്കുന്നതിനാണ് 2004ല്‍ പഞ്ചാബ് നിയമസഭ ബില്‍ പാസാക്കിയത്. ഇതേക്കുറിച്ച് രാഷ്ട്രപതിയുടെ റഫറന്‍സില്‍ ഉന്നയിച്ച നാലു ചോദ്യങ്ങള്‍ക്കുള്ള സുപ്രീംകോടതി മറുപടി പഞ്ചാബിന്‍െറ തീരുമാനം പൂര്‍ണമായും ചോദ്യം ചെയ്തു. അതോടൊപ്പം സത്ലജ് യമുന കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.