പഞ്ചാബ്: സർക്കാർ വകുപ്പുകളിൽ കരാർ, ഔട്ട്‌സോഴ്‌സിങ് രീതിയിലുള്ള നിയമനങ്ങൾ അവസാനിപ്പിക്കുന്നതിന് രണ്ട് ബില്ലുകൾക്ക് പഞ്ചാബ് സർക്കാർ അംഗീകാരം നൽകി. ശനിയാഴ്ച മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നിലവിൽ കരാർ അടിസ്ഥാനത്തിൽ 51 വകുപ്പുകളിലായി ജോലി ചെയ്യുന്ന 65,000-ത്തിലധികം സർക്കാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനമായി.
യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി 'പഞ്ചാബ് സ്റ്റേറ്റ് ഔട്ട്‌സോഴ്‌സ്ഡ് പേഴ്‌സണൽ ബിൽ 2026', 'പഞ്ചാബ് സ്റ്റേറ്റ് കോൺട്രാക്ച്വൽ പേഴ്‌സണൽ ബിൽ 2026' എന്നീ രണ്ട് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു.
കരാർ-ഔട്ട്‌സോഴ്‌സ് ജീവനക്കാർ തങ്ങൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് തുടർച്ചയായി പരാതിപ്പെട്ടിരുന്നതായി മൻ പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ഇവർക്ക് സ്ഥിരജീവനക്കാരെപ്പോലെ തന്നെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് പഞ്ചാബ് ഗവർണറുടെ അംഗീകാരത്തിനായി അയക്കുമെന്നും, തുടർന്ന് ബില്ലുകൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.