മുംബൈ: ‘കോവിഡിനെ പ്രതിരോധിക്കാൻ’ സ്വർണ മുഖാവരണവുമായി പുണെക്കാരൻ. ദേഹമാസകലം സ്വർണാഭരണങ്ങൾ അണിഞ്ഞും സ്വർണം കൊണ്ടുള്ള കുപ്പായമണിഞ്ഞും ലോക ശ്രദ്ധ നേടിയ ‘സ്വർണ മനുഷ്യരു’ടെ നാടായ പുണെയിൽ തന്നെയാണ് ഈ ‘അവതാര’വും. പിമ്പിരി-ചിഞ്ച്വാഡിലെ ശങ്കർ കുർഹാഡെയാണ് സ്വർണമാസ്കുമായി രംഗപ്രവേശം ചെയ്തത്.
വിരലുകളില്ലെല്ലാം മോതിരവും കൈയിൽ ഭീമൻ ബ്രേസ്ലെറ്റും കഴുത്തിൽ കടുകട്ടി മാലയും അണിഞ്ഞ് നേരത്തെ തന്നെ വാർത്ത സൃഷ്ടിച്ചയാളാണ് കുർഹാഡെ. സമൂഹമാധ്യമ നേരമ്പോക്കുകളിലെ സ്വർണ, വെള്ളി മാസ്ക്കുകൾ കണ്ടാണ് കുർഹാഡെ 2.9 ലക്ഷം രൂപ മുടക്കി സ്വർണംകൊണ്ട് മുഖാവരണം പണിയിച്ചത്.
പുണെയിലെ ‘സ്വർണ മനുഷ്യരിൽ’ നാലാമനാണ് കുർഹാഡെ. ദേഹമാസകലം സ്വർണമണിഞ്ഞ് നടന്ന മുൻ ഗുസ്തി താരവും നിയമസഭാംഗവുമായിരുന്ന രമേശ് വഞ്ചാെലെ ആണ് ഇതിൽ ഒന്നാമൻ. 1.27 കോടി രൂപ മുടക്കി മൂന്നര കിലോ സ്വർണ്ണത്തിൽ കുപ്പായം തുന്നിയിട്ട് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച എൻ.സി.പി നേതാവ് ദത്താ ഫുഗെയും പുണെയിൽ നിന്നുതന്നെ. 10 കിലോ സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ അണിഞ്ഞ ഹിരാമൻ മോസെയായിരുന്നു മൂന്നാമൻ. മുവരും ഇന്നില്ല. വഞ്ചൊലെയും ഹിരാമൻ മോസെയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ദത്താ ഫുഗെ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.