ന്യൂഡൽഹി: മുൻ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജ ഖേദ്കറിന്റെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് റദ്ദാക്കി നാസിക് ഡിവിഷണൽ കമീഷണർ. വ്യാജ രേഖകൾ ഉപയോഗിച്ചാണ് പൂജ ഐ.എ.എസ് നേടിയതെന്ന് ആരോപണമുണ്ടായിരുന്നു.
സർട്ടിഫിക്കറ്റിന് വേണ്ടിയുള്ള പൂജ ഖേദ്കറിന്റെ അപേക്ഷ നാസിക് ഡിവിഷണൽ കമീഷണർ തള്ളിയിരുന്നു. നിലവിൽ അപേക്ഷ തള്ളിയതിനെതിരെ ഖേദ്കർ അപ്പീൽ നൽകിയിരിക്കുകയാണ്. ഈ അപ്പലീൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. കുടുംബത്തിന്റെ വരുമാനം എട്ട് ലക്ഷത്തിന് മുകളിൽ കവിയാത്തവർക്കാണ് സാധാരണയായി ഒ.ബി.സി നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകുന്നത്. പൂജയുടെ കുടുംബത്തിന് സ്വന്തമായി ഭൂമിയും 12 വാഹനങ്ങളുമുണ്ട്. ഇതിന് പുറമേ പൂജയുടെ പിതാവ് ദിലീപ് ഖേദ്കറിന് 40 കോടി വരുമാനമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ ദിലീപ് സ്വതന്ത്രസ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്.
വ്യാജ ഒ.ബി.സി. സര്‍ട്ടിഫിക്കറ്റ്, വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പൂജ ഖേദ്കര്‍ ഉപയോഗിച്ചു എന്ന് നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ വഞ്ചനാക്കുറ്റവും ഇവര്‍ക്കെതിരെയുണ്ട്. തുടര്‍ന്ന് പൂജയുടെ ഐ.എ.എസ്. റദ്ദാക്കുകയും യു.പി.എസ്.സി. പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വ്യക്തിഗത വിവരങ്ങള്‍ വ്യാജമായി നല്‍കിയാണ് ഇവര്‍ പലതവണ പരീക്ഷ എഴുതിയതെന്നും യു.പി.എസ്.സി. കണ്ടെത്തിയിരുന്നു.
പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെ 2009 മുതല്‍ 2023 വരെയുള്ള 15,000ത്തോളം ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിച്ചു. ഐ.എ.എസ്. പരീക്ഷ പാസായി സ്‌ക്രീനിങ് പ്രോസസിലുള്ളവരുടെ വിവരങ്ങളാണ് പരിശോധിച്ചത്. പൂജ ഖേദ്കറെ ഇനി മേല്‍ പരീക്ഷ എഴുതുന്നതില്‍നിന്ന് വിലക്കുന്നതായും വേറൊരു പരീക്ഷാര്‍ഥിയും ഇത്തരത്തില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും യു.പി.എസ്.സി. അറിയിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.