ചെന്നൈ: പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഉപയോഗിക്കാൻ അവകാശപ്പെട്ടതെന്ന് മദ്രാസ് ഹൈകോടതി. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഒരു നൂറ്റാണ്ടായി ഇവിടെ ഈസ്റ്റർ ആഘോഷങ്ങൾ മാത്രമാണ് നടക്കുന്നത്. സർക്കാർ ഉടസ്ഥതയിലുള്ള പൊതുമുതലുകൾ എല്ലാ മതക്കാർക്കും ഉപയോഗിക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് അന്നദാനം നടത്താൻ കോടതി അനുമതി നൽകിയത്.
ഡിണ്ടിഗലിലെ എൻ പഞ്ചാംപട്ടി ഗ്രാമത്തിലെ കാളിയമ്മൻ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് കെ.രാജാമണി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ സ്വാമിനാഥന്റെ ഉത്തരവ്. മതപരമായ കാരണങ്ങളാൽ മാത്രം ഏതെങ്കിലും ഗ്രൂപ്പിനെ ഒഴിവാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 15ന്റെ ലംഘനമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
നവംബർ 3ന് നടക്കാനിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ കണക്കിലെടുത്ത് മൈതാനത്ത് അന്നദാനം നടത്താൻ അനുവദിക്കണമെന്ന് തഹസിൽദാരോട് രാജാമണി എന്നയാൾ ആവശ്യപ്പെട്ടു. എന്നാൽ തഹസിൽദാർ തന്റെ അപേക്ഷ നിരസിക്കുകയും പൊതുവഴിയായിരുന്ന ഒരു ബദൽ സ്ഥലം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ ആണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
'പൊതുമൈതാനം ഒന്നുകിൽ എല്ലാവർക്കും നൽകണം. അല്ലെങ്കിൽ ആർക്കും നൽകരുത്. മതപരമായ കാരണങ്ങളാൽ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാലംഘനമാണ്'- ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് നിരീക്ഷിച്ചു.
ഈ മൈതാനത്ത് നൂറു വർഷമായി ഈസ്റ്റർ ആഘോഷങ്ങളും അതിനോടനുബന്ധിച്ച നാടകങ്ങളും മാത്രമാണ് നടക്കുന്നത്. ഇവിടെ ക്ഷേത്ര ഉത്സനത്തിനായി വിട്ട് നൽകിയാൽ അത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നായിരുന്നു എതിർവാദം. എന്നാൽ കോടതി ഇതിനോട് വിയോജിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പരിപാടി നടത്താൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഉപയോഗത്തിന് ശേഷം മൈതാനം പഴയ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.