ഗാങ്വർ
ബംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ പരീക്ഷയിലെ ക്രമക്കേട് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഞായറാഴ്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാങ്‍വറിന്റെ ബംഗളൂരുവിലെയും ബറേലിയിലെയും വസതികളിൽ റെയ്ഡ് നടത്തി.
2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗാങ്‌വർ നിലവിൽ കർണാടക വ്യവസായ വാണിജ്യ വകുപ്പിൽ എംഎസ്എംഇ ഡയറക്ടറാണ്. നേരത്തെ കെപിഎസ്‌സിയിൽ പരീക്ഷാ കൺട്രോളറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തെ ഈ വർഷം മാർച്ചിലാണ് മാറ്റി നിയമിച്ചത്.
ബംഗളൂരുവിലെ ജയമഹൽ പ്രദേശത്തും ഉത്തർപ്രദേശിലെ ബറേലിയിലുമുള്ള ഗാങ്‍വറിന്റെ വസതികളിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച ഗാങ്‍വറിനെ ഏതാനും മണിക്കൂറുകൾ ‘കാണാതായി’ എന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ടോടെ കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ഈ റിപ്പോർട്ടുകൾ നിഷേധിച്ചു.
പിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കുടുംബ അടിയന്തര കാര്യങ്ങൾക്ക് ഗാങ്‌വാർ ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു മന്ത്രി ഖാർഗെയുടെ വിശദീകരണം.
ഗാങ്‍വറിനെ കാണാതായെന്നും അദ്ദേഹത്തിന്റെ അഭാവത്തിന് കെപിഎസ്‌സിയിലെ ഇഡി പരിശോധനകളുമായി ബന്ധമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും ഖാർഗെ പറഞ്ഞു. ആ ഉദ്യോഗസ്ഥനുമായി താൻ നേരിട്ട് സംസാരിച്ചതായും അദ്ദേഹം ഉടൻ മടങ്ങിവരുമെന്നും അദ്ദേഹം ശനിയാഴ്ച അറിയിച്ചിരുന്നു. സാഹചര്യങ്ങൾ അത്തരം നിഗമനങ്ങളിലേക്ക് നയിച്ചിരിക്കാം, പക്ഷേ അത്തരത്തിലുള്ള ഒന്നും സംഭവിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഏത് ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്ന് അദ്ദേഹം (ഗാങ്വർ) വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
നിലവിൽ അദ്ദേഹത്തിനെതിരെ ഒരു ആരോപണവുമില്ല, അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരും അപേക്ഷ നൽകിയിട്ടില്ല; ഇത് വളരെ വ്യക്തമായിരിക്കട്ടെ,-എന്നാണ് ഖാർഗെ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഈ കേസിൽ ആഗസ്റ്റ് 18 ന് ഇഡി ബംഗളൂരുവിലെ കെപിഎസ്‌സി ഹെഡ് ഓഫിസിൽ ആദ്യ റൗണ്ട് റെയ്ഡ് നടത്തി, മുൻ ചെയർമാൻ ശിവശങ്കരപ്പ എസ് സാഹുക്കർ, അംഗം ശാന്ത ഹോസ്മാനി, മറ്റ് ചിലർ എന്നിവരുടെ ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു.
വെറ്ററിനറി ഓഫീസർമാരുടെ നിയമന പരീക്ഷാ 'അഴിമതി'യുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പരാതിക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികളെ ചില ഇടനിലക്കാർ വിളിച്ച് തെരഞ്ഞെടുപ്പിനായി 70 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ (ഒരാൾക്ക്) കൈക്കൂലി ആവശ്യപ്പെട്ടതായി ഇഡി ആരോപിക്കുന്നു.
കൂടാതെ പേപ്പർ ചോർച്ച, ഒഎംആർ ഉത്തരക്കടലാസിൽ കൃത്രിമം കാണിക്കൽ, കെപിഎസ്‌സി ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ അന്തിമമായി തെരഞ്ഞെടുക്കുന്നതിൽ സൗകര്യമൊരുക്കൽ തുടങ്ങിയ ആരോപണങ്ങളും ഏജൻസി പരിശോധിച്ചുവരികയാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.