മൗ (യു.പി): പൗരത്വ ഭേദഗതി നിയമത്തിനെതിരെ കിഴക്കൻ യു.പിയിലെ മൗവിൽ യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. െപാലീസ് വാഹനങ്ങൾ ഉൾപ്പെടെ 15ലേറെ വാഹനങ്ങൾക്ക് തീയിട്ടു. മൗവുവിലെ ദക്ഷിൺടോലയിലാണ് യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായത്. സംഘത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കണ്ണീർവാതകം പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ലഖ്നൗ ഇൻസ്പെക്ടർ ജനറൽ പ്രവീൺ കുമാർ പറഞ്ഞു.
നിരോധനാജ്ഞ നിലനിന്നിരുന്ന പ്രദേശത്ത് പ്രതിഷേധ യോഗം ചേരാൻ ഏതാനും യുവാക്കൾ അപേക്ഷ തന്നിരുന്നെന്ന് മവു ജില്ല മജിസ്ട്രേറ്റ് ഗ്യാൻ പ്രകാശ് പറഞ്ഞു. പെട്ടന്നാണ് ആളുകൾ കൂട്ടമായെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജനക്കൂട്ടം ദക്ഷിൺടോല പൊലീസ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു. തുടർന്നാണ് ജനക്കൂട്ടം വാഹനങ്ങൾ തീവെച്ച് തുടങ്ങിയത്.
പൊലീസ് സ്റ്റേഷന് സമീപത്തെ മൂന്നോ നാലോ മോട്ടോർ സൈക്കിളുകൾക്ക് തീയിട്ടിട്ടാണ് തുടക്കം. തുടർന്ന് അക്രമം വ്യാപിച്ചു. അക്രമികളെ സി.സി.ടി.വി ദൃശ്യങ്ങൾ വഴി തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.