മുംബൈ: ഭീമ-കൊറേഗാവ് -എൽഗാർ പരിഷത് കേസിൽ ജയിലിൽ കഴിയുന്ന മലയാളിയായ മുൻ ഡൽഹി സർവകലാശാല പ്രഫ. ഹാനി ബാബുവിന് ജാമ്യം. അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. നിലവിൽ നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിയുന്നത്.
കേസിന്‍റെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അഞ്ച് വർഷത്തിലധികമായി ജയിലിലാണെന്നും ഹാനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, ജാമ്യം അനുവദിക്കരുതെന്നും കേസിലെ മറ്റ് പ്രതികളായ റോണ വിൽസൺ, സുധീർ ധവാലെ എന്നിവർ ജയിലിൽ കിടന്ന അത്രയുംകാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും എൻ.ഐ.എ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
നേരത്തെ, ജയിലിൽ കഴിയുന്ന ഹാനി ബാബു ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബോംബെ ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി ബാബു വീണ്ടും ഹൈകോടതിയെ സമീപിച്ചത്.
2020 ജൂലൈ 28നാണ് അഞ്ചു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹാനി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2019 സെപ്റ്റംബറിലും 2020 ആഗസ്റ്റിലും നടന്ന റെയ്ഡുകളിൽ ഹാനിയുടെ പുസ്തകങ്ങൾ, രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 12ാമത്തെ വ്യക്തിയാണ് ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ എം.ടി. ഹാനി ബാബു. ഹൈദരബാദ് ഇഫ്ലുവിലും ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്ത്ര വിദഗ്ധനും സ്വയം സമർപ്പിതനായ വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം. അംബേദ്കറൈറ്റ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹാനി ജാതിവിരുദ്ധപ്പോരാട്ടത്തിനും സാമൂഹിക നീതിക്കുമായാണ് ജീവിതവും പ്രവർത്തനങ്ങളും ചെലവിട്ടത്.
കുപ്രസിദ്ധമായ ഭീമ കൊറേഗാവ് കേസിൽ 16 പേരാണ് ജയിലിലടക്കപ്പെട്ടത്. മലയാളിയായ റോണ വിൽസൺ, ഹാനി ബാബു, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെൻ, സുധീർ ധാവലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെൽതുംബ്ഡെ തുടങ്ങി രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് തടവിലടക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.