ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങളെ നിർണയിക്കുന്നതിന് നിലവിലുള്ള രീതി തുടരണമെന്ന് കേരള സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചു. കേരളത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് സർക്കാർ നിലപാട് വ്യക്തമാക്കി അയച്ച കത്ത് മറ്റു സംസ്ഥാനങ്ങളുടെ നിലപാടുകൾക്കൊപ്പം കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചു.
സംസ്ഥാന അടിസ്ഥാനത്തിലോ ജില്ലാ അടിസ്ഥാനത്തിലോ ജനസംഖ്യ നോക്കി ന്യൂനപക്ഷങ്ങളെ നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളുടെ നിലപാടുകൾ സമാഹരിച്ച് അറിയിച്ചത്.
1992ലെ ദേശീയ ന്യൂനപക്ഷ കമീഷന് നിയമത്തിന്റെയും 2004ലെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷന് നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ദേശീയാടിസ്ഥാനത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ നിർണയിച്ച രീതി തുടരണമെന്നാണ് കേരളം ബോധിപ്പിച്ചത്.
കേരളത്തിനു പുറമെ ഹിമാചൽ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിച്ചു. അരുണാചൽ പ്രദേശ്, ജമ്മു-കശ്മീർ, ലക്ഷദ്വീപ്, രാജസ്ഥാൻ, തെലങ്കാന, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങൾ നിലപാട് അറിയിച്ചില്ല. സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ, ആഭ്യന്തര മന്ത്രാലയം, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ തുടങ്ങിയവയുമായി ചർച്ച നടത്തിയ ശേഷമാണ് കേന്ദ്രം റിപ്പോർട്ട് നൽകിയത്.
എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രതികരണം തേടി കത്തയച്ചതിൽ 24 സംസ്ഥാനങ്ങളും ആറു കേന്ദ്ര ഭരണപ്രദേശങ്ങളും മറുപടി നൽകി.അതേസമയം മത-ഭാഷ ന്യൂനപക്ഷങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് വേണമെന്ന് പശ്ചിമ ബംഗാളും പഞ്ചാബും ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ നിർണയിക്കാനുള്ള ഏകകം രാജ്യമാകരുതെന്നും സംസ്ഥാനമാകണമെന്നും ആന്ധ്ര, തമിഴ്നാട്, ഉത്തരാഖണ്ഡ്, അസം, മണിപ്പൂർ, സിക്കിം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
ജില്ലാടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെ അടയാളപ്പെടുത്തുന്നത് നിയമപരമല്ലെന്ന നിലപാടാണ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ സ്വീകരിച്ചത്. 2004ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമീഷന് നിയമത്തിന്റെ 2 (എഫ്) വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാറാണ് ന്യൂനപക്ഷ മതവിഭാഗങ്ങളെ വിഭാഗങ്ങളെ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.