സുപ്രീം കോടതി
ന്യൂഡൽഹി: വിവാഹത്തിന് മുൻപ് പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുണ്ടാകുന്ന ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഒരാളുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ആധുനിക സമൂഹത്തിൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ സാധാരണമാണെന്നും, നിയമം ഇത് നിരോധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു തൊഴിലിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ സ്വഭാവ പരിശോധന അനിവാര്യമാണെങ്കിലും, വ്യക്തിപരമായ സദാചാര സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി ഒരാളെ വിലയിരുത്തുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ഒരു പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ നിയമനം, മുൻപ് അയാൾക്കെതിരെയുണ്ടായ ഒരു ക്രിമിനൽ കേസിലെ ഒത്തുതീർപ്പിന്റെ പേരിൽ അധികൃതർ റദ്ദാക്കിയിരുന്നു. താനുമായി പ്രണയത്തിലായിരുന്ന യുവതി നൽകിയ പരാതിയിലാണ് ഈ കേസ് ഉണ്ടായത്. പിന്നീട് ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ഈ സംഭവത്തെ മുൻനിർത്തി ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കിയ പൊലീസിന്റെ നടപടി കോടതി തള്ളിക്കളഞ്ഞു. നിയമപരമായ കുറ്റകൃത്യങ്ങളോ അക്രമമോ സത്യസന്ധതയില്ലാത്ത പെരുമാറ്റമോ ഇല്ലാത്ത സാഹചര്യത്തിൽ മുൻകാല ബന്ധങ്ങളുടെ പേരിൽ ഒരാളെ മോശക്കാരനായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
സമൂഹത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളെ ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. എല്ലാ ബന്ധങ്ങളും വിവാഹത്തിൽ അവസാനിക്കണമെന്നില്ല, അതിനാൽ വിവാഹം നടന്നില്ല എന്നതുകൊണ്ട് മാത്രം ഒരാൾ വഞ്ചകനാണെന്ന് വിശ്വസിക്കുന്നത് യുക്തിരഹിതമാണ്. ക്രിമിനൽ നിയമപ്രകാരം ഒരാൾ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നത് വരെ അയാൾ നിരപരാധിയാണെന്ന തത്വം നിലനിൽക്കെ ഇത്തരത്തിൽ മുൻവിധികൾ വെച്ച് പുലർത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും സുപ്രീം കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.