ജയ്പൂർ: ജയ്പൂരിലെ ജഗത്പുര മേഖലയിൽ ഇന്ന് അതീവ ജാഗ്രത നിർദ്ദേശവും സുരക്ഷയും നിലനിൽക്കുകയാണ്. ജയ്പൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നന്ദപുരി റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ അതിർത്തിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുകയാണ് അധികൃതർ. ഒരു പള്ളി, രണ്ട് ക്ഷേത്രങ്ങൾ, ഒരു സത്സങ് ഹാൾ, ഒരു മസാർ എന്നിവയാണ് പൊളിച്ചുനീക്കുന്നവയിൽ ഉൾപ്പെടുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനും ക്രമസമാധാനം പാലിക്കാനും കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്.
ഈ നടപടിയുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടിയെന്ന നിലയിൽ ജയ്പൂർ ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. സോഷ്യൽ മീഡിയ വഴിയും മറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വഴിയും വ്യാജപ്രചരണങ്ങൾ തടയുന്നതിനും വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏകദേശം 3,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്നത്. രാജസ്ഥാൻ ആംഡ് കോൺസ്റ്റാബുലറിയുടെ 12 കമ്പനികൾക്ക് പുറമെ ജയ്പൂർ, കോട്ട, ഭരത്പൂർ റേഞ്ചുകളിൽ നിന്നുള്ള അധിക പൊലീസ് സേനയെയും സുരക്ഷക്കായി എത്തിച്ചിട്ടുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഇതിനുമുമ്പ് മെയ് 22-ന് നടന്ന നടപടിയിൽ 134 കൈയേറ്റ പ്രദേശങ്ങൾ ഒഴിപ്പിച്ചിരുന്നു. അന്ന് തന്നെ ആരാധനാലയങ്ങളുടെ ഉടമകളോട് സ്വന്തം നിലക്ക് നിർമാണങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പിലാക്കാത്തതിനാലാണ് ഇപ്പോൾ ഭരണകൂടം നേരിട്ട് നടപടിയെടുക്കുന്നത്.
നന്ദപുരി റോഡിന്റെ വീതി 25-30 അടിയിൽ നിന്ന് 80 അടിയായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ റോഡ് വികസനം പൂർത്തിയാകുന്നതോടെ ജഗത്പുര, മാളവ്യ നഗർ, പ്രധാൻ മാർഗ്, അപെക്സ് സർക്കിൾ തുടങ്ങിയ പ്രധാന മേഖലകൾക്കിടയിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാകും. ഹരേ കൃഷ്ണ മാർഗിലെ ഗതാഗതത്തിരക്ക് കുറക്കാനും ഇത് സഹായിക്കും. ഏകദേശം 50-ഓളം കോളനികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, ആരാധനാലയങ്ങൾ പൊളിക്കുന്നതിനെതിരെ ചില രാഷ്ട്രീയ നേതാക്കളും സംഘടനകളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സാമൂഹിക ഐക്യം തകരാതെ സൂക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.