പട്ന: നിയമസഭ തെരഞ്ഞെടുപിന് തൊട്ടുമുമ്പ് ഓരോ മണ്ഡലത്തിലും 60000ലേറെ ഗുണഭോക്താക്കൾക്ക് 10000 രൂപ വീതം നൽകിയില്ലായിരുന്നെങ്കിൽ ജെ.ഡി.യു 25 സീറ്റിൽ താഴെ ഒതുങ്ങുമായിരുന്നെന്ന് ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. ജനങ്ങളുടെ പണത്തിൽ നിന്ന് 40,000 കോടി രൂപ എൻ.ഡി.എ സർക്കാർ വാഗ്ദാനം ചെയ്തതായും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വലിയൊരു പങ്ക് തുക വിതരണം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ഇത് വോട്ട് വാങ്ങലാണോ അതോ സ്വയം തൊഴിൽ പരിപാടിയുടെ ഭാഗമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.
ജെ.ഡി (യു) 25 ൽ കൂടുതൽ സീറ്റുകൾ നേടിയാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.എൻഡിഎ സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുകയും സ്വയം തൊഴിൽ സംരംഭങ്ങൾക്കായി 1.5 കോടി സ്ത്രീകൾക്ക് 2 ലക്ഷം രൂപ വീതം നൽകുകയും ചെയ്താൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ജൻസുരാജ് നേതാവ് പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ജൻ സുരാജ് പാർട്ടി സത്യസന്ധമായ ശ്രമം നടത്തിയിരുന്നു. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുത്തുവെന്നും വാർത്താസമ്മേളനത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു. ജനങ്ങൾക്കിടയിൽ പോയി പോരാടുക എന്നതാണ് തങ്ങൾക്കുള്ള ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു.
വോട്ട് മോഷണം രാജ്യം മുഴുവനുള്ള വിഷയമാണെന്നും ദേശീയ പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ ചർച്ചകൾ നടത്തുകയും ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപികുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തെറ്റുകൾ തിരുത്തി, സ്വയം കെട്ടിപ്പടുത്ത്, കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ള നവംബർ 20 ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ഭിതിഹർവയിൽ ഒരു ദിവസത്തെ ഉപവാസം നടത്തുമെന്ന് അുദ്ദഹം പറഞ്ഞു. ജൻ സുരാജ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.