ഐസോൾ: ഛത്തിസ്ഗഢിൽ നക്സൽ ബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന 10 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. മൊഹ്ല-മാൻപുർ, അന്തഗഢ്, ഭാനുപ്രതാപപുർ, കാങ്കർ, കേശകാൽ, കൊണ്ടഗാവ്, നാരായൺപുർ, ദന്തേവാഡ, ബിജാപുർ, കോണ്ട എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആണ് മൂന്ന് മണിക്ക് പൂർത്തിയായത്.
മൊഹ്ല-മാൻപുർ - 73 %, അന്തഗഢ് -65.67 %, ഭാനുപ്രതാപപുർ-61.83 %, കാങ്കർ-68 %, കേശകാൽ -60.11 %, കൊണ്ടഗാവ് -69.03 %, നാരായൺപുർ - 53.55 %, ദന്തേവാഡ -51.9 %, ബിജാപുർ - 30 %, കോണ്ട - 50.12 % എന്നിങ്ങനെയാണ് പോളിങ് ശതമാനം.
നക്സൽ ബാധിത പ്രദേശങ്ങളായതിനാൽ രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെയായിരുന്നു ഈ മണ്ഡങ്ങളിൽ വോട്ടെടുപ്പ്. വോട്ടിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് സാമഗ്രികളും ഉദ്യോഗസ്ഥരെയും തിരികെ എത്തിക്കാൻ ഹെലികോപ്ടർ ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഛത്തിസ്ഗഢിൽ നക്സൽ ബാധിത പ്രദേശമായ ബസ്തർ ഡിവിഷനിലെ ഏഴെണ്ണം ഉൾപ്പെടെ 11 ജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 25 വനിതകൾ ഉൾപ്പെടെ 223 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 40,78,681 പേരാണ് ആദ്യഘട്ടത്തിൽ സമ്മതിദാനം വിനിയോഗിക്കുക.
ഭരണകക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനും എം.പിയുമായ ദീപക് ബൈജ്, മന്ത്രിമാരായ കവാസി ലഖ്മ, മോഹൻ മർകം, മുഹമ്മദ് അക്ബർ, ചവീന്ദ്ര കർമ, ബി.ജെ.പി നേതാക്കളായ മുൻ മുഖ്യമന്ത്രി രമൺ സിങ്, മുൻ മന്ത്രിമാരായ കേദാർ കശ്യപ്, ലത ഉസെന്ദി, വിക്രം ഉസെന്ദി, മഹേഷ് ഗഗ്ദ എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.