ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിയൊരുക്കി ഡി.എംകെ നേതൃത്വത്തിലുള്ള മുന്നണി എം.ഡി.എം.കെ വിട്ടു. ഒമ്പത് വർഷത്തെ സഖ്യത്തിന് വിരാമമിട്ടാണ് എം.ഡി.എം.കെ പുറത്തുപോയത്. പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്.
ഡി.എം.കെ തങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സഖ്യം വിട്ടത്. എ.ഐ.എ.ഡി.എം.കെയെ അധികാരത്തിലെത്തിക്കാൻ ഡി.എം.കെ രഹസ്യനീക്കം നടത്തുന്നുണ്ടെന്നും എം.ഡി.എം.കെ നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണങ്ങൾ ഡി.എം.കെ തള്ളി. എം.ഡി.എം.കെക്ക് നിയമസഭയിലും പാർലമെന്റിലും പ്രാതിനിധ്യം ഉറപ്പാക്കിയത് ഡി.എം.കെയാണെന്ന് പാർട്ടി വക്താവ് സയ്യിദ് ഹാഫിസുല്ല തിരിച്ചടിച്ചു. എം.ഡി.എം.കെയിൽ വൈകോയുടെ മകൻ ദുരൈ വൈകോക്ക് നൽകിയ സ്ഥാനക്കയറ്റം പാർട്ടിയുടെ തകർച്ചക്ക് കാരണമായെന്നും, ഇത് വൈകോയുടെ തന്നെ കുടുംബ രാഷ്ട്രീയ വിരുദ്ധ പ്രചാരണങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭരണകക്ഷിയായ ടി.വി.കെ മുന്നണിയിൽ ചേരുമെന്ന് എം.ഡി.എം.കെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ടി.വി.കെ മുഖ്യമന്ത്രി ജോസഫ് വിജയുടെ സർക്കാരിനെ സ്വാഗതം ചെയ്ത പാർട്ടിയുടെ പ്രമേയം, അഴിമതിരഹിത ഭരണം ഉറപ്പാക്കണമെന്നും മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഈ രാഷ്ട്രീയ മാറ്റം ഡി.എം.കെക്ക് തിരിച്ചടിയാണെങ്കിലും എം.ഡി.എം.കെക്കും ഇത് വലിയൊരു ആഘാതമാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച എം.ഡി.എം.കെയുടെ രണ്ട് എം.എൽ.എമാർ ജനറൽ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. തങ്ങൾ ഡി.എം.കെയിൽ തന്നെ തുടരുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ എം.ഡി.എം.കെ ടിവികെ മുന്നണിയിൽ ചേർന്നാലും ഭരണകക്ഷിയായ ടി.വി.കെയുടെ നിയമസഭയിലെ അംഗബലത്തിൽ മാറ്റമുണ്ടാകില്ല, ഉപതെരഞ്ഞെടുപ്പുകൾക്കും സാധ്യതയില്ല.
ടി.വി.കെ സർക്കാരിന്റെ വിശ്വാസവോട്ടിനിടെ എം.ഡി.എം.കെ വിട്ടുനിന്നത് സഖ്യം വിടുമെന്നതിന്റെ സൂചനയായിരുന്നു. തുടർന്ന് വൈകോ, മകൻ ദുരൈ വൈകോ എം.പി എന്നിവർ മുഖ്യമന്ത്രി വിജയുമൊത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കോൺഗ്രസ്, വി.സി.കെ, ഐ.യു.എം.എൽ എന്നിവരാണ് ടി.വി.കെ ഭരണമുന്നണിയിൽ തുടരുന്നത്. കോൺഗ്രസിന് രണ്ട് മന്ത്രിമാരും വി.സി.കെ, ഐ.യു.എം.എൽ എന്നിവർക്ക് ഓരോ മന്ത്രിമാരുമുണ്ട്. സി.പി.ഐ, സി.പി.എം കക്ഷികൾ പുറത്തുനിന്നാണ് സർക്കാരിന് പിന്തുണ നൽകുന്നത്.
ഡി.എം.കെ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ രാഷ്ട്രീയ പിൻഗാമിയായി അറിയപ്പെട്ടിരുന്ന വൈകോ, 1993ൽ എം.കെ സ്റ്റാലിന് ഭീഷണിയാകുമെന്ന് കണ്ടാണ് ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ടത്. ഡി.എം.കെയുമായുള്ള വൈകോയുടെ ഈ ‘അഗ്നിപരീക്ഷ’ തുടരുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.