ലക്ഷങ്ങൾ ഫോളോവേഴ്‌സ്, പിന്നിൽ ക്രിമിനൽ ബുദ്ധി; സ്ത്രീകളെ പിന്തുടർന്ന് വിഡിയോ പകർത്തുന്ന യൂട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും പിന്തുടർന്ന് ശല്യം ചെയ്യുകയും, ആ വിഡിയോകൾ ഇന്റർനെറ്റിൽ പങ്കുവെക്കുകയും ചെയ്ത 32-കാരനായ യൂട്യൂബറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നടത്തുന്ന 'റോഡ് സേഫ്റ്റി വാല' എന്ന യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലുമാണ് സ്ത്രീകളുടെ സമ്മതമില്ലാതെ ഈ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നത്. 72,000-ത്തിലധികം സബ്‌സ്‌ക്രൈബറുള്ള യൂട്യൂബ് ചാനലിലും രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജിലുമായി കോടിക്കണക്കിന് ആളുകളാണ് ഈ വിഡിയോകൾ കണ്ടത്.

ജൂൺ 2-ന് ഒരു പിതാവ് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസിന്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചത്. സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന തന്റെ പ്രായപൂർത്തിയാകാത്ത മകളെ ബൈക്കിലെത്തിയ രണ്ട് പേർ മനഃപൂർവം ഇടിക്കുകയും, തുടർന്ന് പിന്തുടർന്ന് അശ്ലീല വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. അന്വേഷണത്തിൽ, ഈ ദൃശ്യങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഗുർമാൻ സിങ് എന്നയാളാണെന്ന് കണ്ടെത്തി. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാനും, വിഡിയോകൾ വൈറലാക്കി വരുമാനം വർദ്ധിപ്പിക്കാനുമാണ് ഇത്തരത്തിൽ സ്ത്രീകളെയും പെൺകുട്ടികളെയും മനഃപൂർവം ലക്ഷ്യമിട്ടതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം ദൃശ്യങ്ങൾ സൃഷ്ടിക്കുന്നത് തനിക്ക് വ്യക്തിപരമായ ഉല്ലാസം നൽകിയിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാളുടെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Delhi YouTuber, 32, held for stalking women, uploading harassment videos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.