ലഖ്നോ: നാട്ടിലേക്ക് കാൽനടയായി മടങ്ങുന്ന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും കൊടുത്തയാൾക്കെതിരെ നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്. റോഡിലൂടെ നടക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും നൽകിയാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നാണ് ബുലന്ദ്‌ഷഹർ സിറ്റി സർക്കിൾ ഇൻസ്പെക്ടർ നൽകിയ നോട്ടീസിൽ പറയുന്നത്.
സമാജ്‌വാദി പാർട്ടി നേതാവും മുൻ എം.എൽ.എയുമായ ഭഗവാൻ ശർമ എന്ന ഗുഡ്ഡു പണ്ഡിറ്റിന് ഇതുപ്രകാരം നോട്ടീസ് കൈമാറിയിട്ടുണ്ട്. വീടിന് പുറത്ത് കുടിയേറ്റക്കാർക്ക് ഭക്ഷണവും വെള്ളവും നൽകിയെന്നതാണ് ഭഗവാൻ ശർമ ചെയ്ത കുറ്റം. ഇത് കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്ന് നോട്ടീസിൽ പറയുന്നു.
ശർമക്ക് നോട്ടീസ് നൽകിയ കാര്യം ബുലന്ദ്‌ഷഹർ എസ്.എസ്.പി സന്തോഷ് കുമാർ സിങ് സ്ഥിരീകരിച്ചു. ആളുകളെ വീട്ടിൽ വിളിച്ചുവരുത്തി ഭക്ഷണവും വെള്ളവും നൽകിയതിനാലാണ് നടപടിയെന്ന് സിങ് പറഞ്ഞു. ഇദ്ദേഹം മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതായും സിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.