മുംബൈ: ഭീമ-കൊറേഗാവ് കേസിൽ രണ്ടര വർഷമായി തടവിൽ കഴിയുന്ന തെലുഗു കവി വരവരറാവുവിന് ജാമ്യം. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ജാമ്യാപേക്ഷയിൽ ആറ് മാസത്തേക്ക് ബോംെബ ഹൈകോടതി ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചു. എന്നാൽ, ജാമ്യ കാലയളവിൽ ഭീമ–കൊറേഗാവ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക എൻ.െഎ.എ കോടതി പരിധിയിൽ തന്നെ കഴിയണം. കേസിൽ ആരോപിക്കപ്പെട്ടതടക്കമുള്ള പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കാനും കോടതി നിർദേശിച്ചു. ആശുപത്രിയിൽ കഴിയുന്ന റാവുവിനെ മോശമായ ആരോഗ്യാവസ്ഥയിൽ ജയിലിലേക്ക് തിരിച്ചയക്കുന്നത് ഉചിതമല്ലെന്നും ഉപാധികളോടെ ജാമ്യം നൽകുന്നതാണ് അഭികാമ്യമെന്നും കോടതി പറഞ്ഞു.
റാവുവിന്റെ ജാമ്യാേപേക്ഷയിലും ആരോഗ്യവാനായി ജീവിക്കാനുള്ള റാവുവിെൻറ മൗലികാവകാശം ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിെൻറ ഭാര്യ പി. ഹേമലത നൽകിയ ഹരജിയിലും കഴിഞ്ഞ ഒന്നിനാണ് വാദപ്രതിവാദം പൂർത്തിയാക്കിയത്. റാവു സുഖം പ്രാപിച്ചതായും ബന്ധുക്കൾ ആരോപിച്ചതുപോലെ മറവി രോഗം കണ്ടെത്തിയിട്ടില്ലെന്നുമാണ് നിലവിൽ കോടതി ഉത്തരവ് പ്രകാരം റാവുവിനെ ചികിത്സിക്കുന്ന നാനാവതി ആശുപത്രി അവസാനമായി കോടതിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ, മറവി രോഗത്തെക്കുറിച്ച് വിദഗ്ധമായ പരിശോധനയില്ലാതെ തീർത്ത് പറയാനാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇൗ റിപ്പോർട്ട് പരിഗണിച്ച് വരവരറാവുവിനെ തലോജ ജയിൽ ആശുപത്രിയിലേക്കോ ജെ.ജെ മെഡിക്കൽ കോളജ് പ്രിസൺ വാർഡിലേക്കോ മാറ്റണമെന്നായിരുന്നു എൻ.െഎ.എയുടെ വാദം.
മറവിരോഗ ലക്ഷണങ്ങളുണ്ടെന്ന് നേരത്തേ ജെ.ജെ, സെൻറ് ജോർജ് ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. ജയിലിലേക്ക് മാറ്റിയാൽ റാവുവിെൻറ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുമെന്നും കടുത്ത നിബന്ധനകളോടെ ജാമ്യം നൽകി വീട്ടിൽ പോകാൻ അനുവദിക്കണമെന്നുമാണ് റാവുവിെൻറ അഭിഭാഷകരായ ആനന്ദ് ഗ്രോവറും, ഇന്ദിര ജയ്സിങ്ങും വാദിച്ചത്. ജയിൽ ആശുപത്രിയിൽനിന്നാണ് റാവുവിെൻറ നില വഷളായതെന്നും അവർ ഒാർമപ്പെടുത്തി. തലോജ ജയിൽ ആശുപത്രിയിലെ സൗകര്യങ്ങൾ പരിമിതമാണെന്ന് ഇവരുടെ വാദം കോടതി അംഗീകരിച്ചു.
വാദ പ്രതിവാദങ്ങൾക്കിടെ റാവുവിെൻറ പ്രായവും ആരോഗ്യസ്ഥിതിയും മാനിക്കണമെന്ന് പലകുറി കോടതി എൻ.െഎ.എയെ ഒാർമപ്പെടുത്തിയിരുന്നു. 80 കാരന്റെ ജീവിത നിലവാരമെന്തെന്നും കോടതി എൻ.െഎ.എയോട് ചോദിക്കുകയുണ്ടായി. 2018 ആഗസ്റ്റ് 28 നാണ് ഭീമ കൊറേഗാവ് കേസിൽ വരവരറാവു അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.