ന്യൂഡൽഹി: രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതോടെ വ്യക്തമായെന്ന് മോദി പറഞ്ഞു. വയനാട് കൂടാതെ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് മുമ്പ് നടത്തിയ പ്രസ്താവനയും മോദി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാളിലെ ബർദമാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോൾ വ്യക്തമാണ്. ഇനി അഭിപ്രായ സർവേയുടെ ആവശ്യമില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞതാണ് വയനാട് സീറ്റിൽ തോൽക്കുമെന്നതിനാൽ രാഹുൽ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന്. ഇപ്പോൾ അമേത്തിയിൽ മത്സരിക്കാൻ ഭയപ്പെട്ട് രാഹുൽ റായ്ബറേലിയിലേക്ക് ഓടിപ്പോയിരിക്കുകയാണെന്നും മോദി പറഞ്ഞു.
ആഴ്ചകൾ നീണ്ട സസ്പെൻസിനൊടുവിലാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ അമേത്തിയിലും സ്ഥാനാർത്ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
1952 മുതൽ ഗാന്ധി കുടുംബത്തോടൊപ്പമുള്ള സീറ്റാണ് റായ്ബറേലി. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റാണ് റായ്ബറേലി. രാജ്യസഭ അംഗമായതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ ഗാന്ധി പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.