ബലാത്സംഗക്കേസ്: മുൻ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ ഗോവ കോടതിയിൽ കീഴടങ്ങി
പനാജി: 2013ലെ ബലാത്സംഗക്കേസിൽ കുറ്റവിധി റദ്ദാക്കണമെന്ന അപ്പീൽ പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങണമെന്ന സുപ്രീം കോടതി നിർദ്ദേശപ്രകാരം മുൻ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ ഗോവയിലെ മാപുസ കോടതിയിൽ കീഴടങ്ങി. കീഴടങ്ങുന്നതിൽ കൂടുതൽ സമയം തേടി നൽകിയ അപേക്ഷ നോർത്ത് ഗോവ അഡീഷണൽ സെഷൻസ് കോടതി തള്ളിക്കളഞ്ഞതിനെത്തുടർന്നാണ് തരുൺ കീഴടങ്ങിയത്. സെപ്റ്റംബർ 14നകം കീഴടങ്ങാമെന്ന് തരുൺ സമ്മതിച്ചിരുന്നു.
കീഴടങ്ങൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ തരുണിന് മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിക്കുകയും ചെയ്തു. സെപ്റ്റംബർ 21നകം കീഴടങ്ങൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ കുറ്റവിവിധിയെയും ശിക്ഷയെയും ചോദ്യം ചെയ്തുകൊണ്ടുള്ള തരുണിന്‍റെ അപ്പീൽ സെപ്റ്റംബർ 22ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
2013 നവംബറിൽ ഗോവയിൽ തെഹൽക്ക സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി തരുൺ തേജ്പാലിനെ വെറുതെവിട്ടിരുന്നു. എന്നാൽ ഈ വിധി ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ആഗസ്റ്റ് 6ന് റദ്ദാക്കുകയും അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് 10 വർഷത്തെ കഠിന തടവ് വിധിച്ചു.
ജീവപര്യന്തം തടവ് നൽകണമെന്ന ഗോവ സർക്കാറിന്‍റെ ആവശ്യം തള്ളിയ ഹൈക്കോടതി കുറ്റകൃത്യത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷം വിധിക്കുകയുമാണ് ചെയ്തത്. ബോംബെ ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ തരുൺ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്പീൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് കീഴടങ്ങൽ നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. തരുൺ തേജ്പാലിന്‍റെ ശിക്ഷ ജീവപര്യന്തമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാറും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.