ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിൽ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് രാജ്യം. വിക്രം-1 ന്‍റെ ചരിത്രപരമായ വിക്ഷേപണം പൂർത്തിയായി. പൂർണമായും സ്വകാര്യ മേഖലയിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യത്തെ വിക്ഷേപണ വാഹനമായ 'വിക്രം-1'ന്റെ കന്നി ഭ്രമണപഥ വിക്ഷേപണത്തിന് മുന്നോടിയായി, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആശംസകൾ നേർന്നു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ഈ മുന്നേറ്റം രാജ്യത്തിന് ചരിത്രപരമായൊരു പുതിയ തുടക്കമാണെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ഉണ്ടായ പരിഷ്കാരങ്ങൾ യുവതലമുറയിലെ സംരംഭകർക്കും നൂതന ആശയങ്ങൾക്കും വലിയ അവസരങ്ങളാണ് തുറന്നു നൽകിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയ്‌റോസ്‌പേസ്എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ റോക്കറ്റ് ഇന്ത്യയിലെ യുവാക്കളുടെ കഴിവും നിശ്ചയദാർഢ്യവും സംരംഭകത്വ മനോഭാവവും വിളിച്ചോതുന്ന ഒന്നാണ്. ചുരുങ്ങിയ സമയം കൊണ്ട് മികച്ചതും വിശ്വസനീയവുമായ വിക്ഷേപണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്രം-1 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബഹിരാകാശ മേഖലയിൽ വെറും അഞ്ച് അല്ലെങ്കിൽ ആറ് സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന അവസ്ഥയിൽ നിന്ന് ഇന്ന് 400-ലധികം സ്റ്റാർട്ടപ്പുകൾ എന്ന നിലയിലേക്ക് ഇന്ത്യ വളർന്നത് 2020-ലെ ബഹിരാകാശ നയ പരിഷ്കാരങ്ങളുടെ ഫലമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ വിക്ഷേപണം വിജയിച്ചാൽ, ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആഗോള വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാകും. 'വിക്രം-1' ഉയരങ്ങളിലേക്ക് പറന്ന് ചരിത്രം കുറിക്കട്ടെ എന്നും, അത് ഒരു തലമുറക്ക് തന്നെ പ്രചോദനമാകട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു.
ലഘുഭാരമുള്ള കാർബൺ-കോമ്പോസിറ്റ് ഘടനയിൽ നിർമിച്ച വിക്രം-1 റോക്കറ്റിന് ഏകദേശം 24 മീറ്റർ ഉയരമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലേക്ക് 350 കിലോ വരെ ഭാരമുള്ള പേലോഡുകൾ എത്തിക്കാൻ ഈ റോക്കറ്റിന് സാധിക്കും. ബംഗളൂരു ആസ്ഥാനമായുള്ള കോസ്‌മോസ് ഡയമണ്ട്‌സ് വികസിപ്പിച്ച ലാബ്-ഗ്രോൺ ഡയമണ്ടായ 'ഡയമണ്ട് ലോട്ടസ്' ഉൾപ്പെടെയുള്ള പേലോഡുകൾ ഈ ദൗത്യത്തിന്റെ ഭാഗമാണ്. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ദൗത്യം, ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.