അഭിമാന നിമിഷം; തേജസ് യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ തദ്ദേശീയമായ കഴിവുകളില്‍ തന്റെ ആത്മവിശ്വാസം വര്‍ധിക്കുന്നതായി യാത്രക്ക് പിന്നാലെ മോദി എക്‌സില്‍ കുറിച്ചു.''തേജസിലെ യാത്ര വിജയകരമായി പൂർത്തിയാക്കി. ഈ അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു, നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ എന്റെ ആത്മവിശ്വാസം ഗണ്യമായി വർധിപ്പിച്ചു, ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും എനിക്ക് നൽകി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡി.ആർ.ഡി.ഒക്കും എച്ച്.എ.എല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.''-എന്നാണ് മോദി എക്സിൽ കുറിച്ചത്. പ്രധാനമന്ത്രി ബംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദർശിക്കുകയും അവിടെ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സാണ് തേജസ് നിർമിക്കുന്നത്. 2001 മുതല്‍ ഇതുവരെ 50 ല്‍ അധികം തേജസ് യുദ്ധവിമാനങ്ങള്‍ എച്ച്.എ.എല്‍ വ്യോമസേനക്കായി നിർമിച്ചു നല്‍കി. ഒരാഴ്ച മുമ്പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തേജസ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.

തേജസ് സിംഗിൾ സീറ്റർ ഫൈറ്റർ എയർക്രാഫ്റ്റാണ്. എന്നാൽ വ്യോമസേനയും നാവികസേനയും നടത്തുന്ന ഇരട്ട സീറ്റ് ട്രെയിനർ വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യൻ നാവികസേനയും ഇരട്ട സീറ്റർ വേരിയന്റാണ് പ്രവർത്തിപ്പിക്കുന്നത്. തേജസ് അതിന്റെ ക്ലാസിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിമാനമാണ്. അപകടരഹിത പറക്കലിന്റെ മികച്ച സുരക്ഷാ ട്രാക്ക് റെക്കോർഡാണ് ഈ യുദ്ധവിമാനത്തിനുള്ളത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ആണിത് നിർമിച്ചത്.

Tags:    
News Summary - PM Modi After Flying On Tejas Fighter Jet In Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.