അജയ് പാൽ ശർമ
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ച, നിരവധി ക്രിമിനൽ കേസുകളിൽ ആരോപണ വിധേയനായ ഉത്തർപ്രദേശ് കേഡർ ഐ.പി.എസ് ഓഫിസർ അജയ് പാൽ ശർമയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. അജയ് പാൽ ശർമ നിഷ്പക്ഷനല്ലെന്നാണ് ഹരജിക്കാരനായ ആദിത്യ ദാസിന്‍റെ വാദം.
ഉത്തർപ്രദേശിലെ എൻകൗണ്ടർ സ്പെഷലിസ്റ്റായി പറയപ്പെടുന്ന ഓഫിസർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാന് താക്കീത് നൽകുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചത് വിവാദമുയർത്തിയിരുന്നു. അത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിന് തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ച് ടി.എം.സി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ അജയ് പാൽ ശർമക്കെതിരെ കൽക്കത്ത ഹൈകോടതിയിലും ഹരജി ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിനെതിരെ അടിയന്തരമായി ഉത്തരവ് പാസാക്കാൻ കോടതി വിസമ്മതിച്ചു.
ഏപ്രിൽ 29ന് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ ഡ്യൂട്ടിയിലുള്ള ഏതെങ്കിലും ഓഫിസർക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്നാണ് ജസ്റ്റിസ് കൃഷ്‍ണ റാവു വ്യക്തമാക്കിയത്. ഉദ്യോഗസ്ഥൻ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ഹരജിക്കാരന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് കോടതി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.