ന്യൂഡൽഹി: പശ്ചിമബംഗാളിലും തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കർശന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമീഷൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ എന്തെങ്കിലും കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ അത് ഗുരുതരമായ തെരഞ്ഞെടുപ്പ് കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്.
വോട്ടിങ് യന്ത്രങ്ങളിൽ വോട്ടമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനുമായി ബട്ടണുകളിൽ പെർഫ്യൂം, മഷി, പശ, മറ്റ് രാസവസ്തുക്കൾ പ്രയോഗിക്കുന്നത് കൃത്രിമമായി കണക്കാക്കും. വോട്ടിങ് പാറ്റേണുകൾ തിരിച്ചറിയാൻ രാഷ്ട്രീയ പ്രവർത്തകർ ഇ.വി.എം ബട്ടണുകളിൽ സുഗന്ധദ്രവ്യങ്ങൾ പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നിർദേശം. ഇത്തരം രീതികൾ രഹസ്യമായി വോട്ട് ചെയ്യാനുള്ള വോട്ടർമാരുടെ അവകാശത്തെ ലംഘിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എല്ലാ സ്ഥാനാർഥികൾക്കും നേരെയുള്ള ബട്ടണുകൾ വ്യക്തമായി കാണാവുന്നതും മറ്റ് വസ്തുക്കൾ പ്രയോഗിക്കാത്തതാണെന്നും ഉറപ്പാക്കാൻ വോട്ടെടുപ്പിന് മുമ്പും ശേഷവും ഇ.വി.എം യൂണിറ്റുകൾ സമഗ്രമായി പരിശോധിക്കാൻ എല്ലാ പോളിങ് ബൂത്തുകളിലെയും പ്രിസൈഡിങ് ഓഫിസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കുറ്റമായി പരിഗണിക്കുമെന്നും റീപോളിങ്ങിന് വരെ ഉത്തരവിടാമെന്നും തെരഞ്ഞെടുപ്പ് കമിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
കുറ്റകൃത്യം കണ്ടെത്തിയാൽ പ്രിസൈഡിങ് ഓഫിസർ ഉടൻ തന്നെ സെക്ടർ ഓഫിസറെയോ റിട്ടേണിങ് ഓഫിസറെയോ അറിയിക്കണം. രണ്ട് സംസ്ഥാനങ്ങളിലും സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങളെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.