ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചക്കെതിരെ ദേശീയ തലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സി.ആർ.പി.എഫ്) പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നിയമവിരുദ്ധമായി പെല്ലറ്റ് പ്രയോഗിച്ച റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച സമർപ്പിക്കുമെന്നാണ് വിവരം.
ഏത് സാഹചര്യത്തിലാണ് പെല്ലറ്റ് പ്രയോഗം നടത്തിയതെന്നും ഏതെല്ലാം സ്ഥലങ്ങളിലാണ് ഇത് ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് പ്രയോഗം നടന്നിട്ടുണ്ടെന്ന് സർക്കാർ ആശുപത്രി സ്ഥിരീകരിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നോ എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.
പാർലമെന്റിന്റെ മൺസൂൺ സെഷന്റെ ആദ്യ ദിനമായ ജൂലൈ 20ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പാർലമെന്റ് മാർച്ചിനിടെയാണ് വിദ്യാർഥികൾക്ക് നേരെ അതിക്രമമുണ്ടായത്.
അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിക്കുകയായിരുന്നു. എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി വിദ്യാർഥികൾ ആരോപിച്ചെങ്കിലും ഡൽഹി പൊലീസ് ഇത് നിഷേധിച്ചു. തങ്ങളുടെ പക്കൽ പെല്ലറ്റ് തോക്കുകൾ ഇല്ലെന്നും സമരക്കാർക്ക് നേരെ അത് ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഡൽഹി പൊലീസിന്റെ വാദം. എന്നാൽ സി.ആർ.പി.എഫിന്റെ കലാപവിരുദ്ധ വിഭാഗമായ റാഫ് ഇത് നിഷേധിച്ചിട്ടില്ല.
പ്രതിഷേധത്തിൽ പങ്കെടുത്ത 28 കാരനായ ഒരു വിദ്യാർഥിയുടെ ശരീരത്തിൽ 30ലേറെ പെല്ലറ്റ് പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. സഫ്ദർജംഗ് സർക്കാർ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടിൽ വിദ്യാർഥിയുടെ ശരീരത്തിൽ പെല്ലറ്റ് തുളച്ചുകയറിയതിന്റെയും ചർമ്മത്തിൽ തറച്ചുനിൽക്കുന്നതിന്റെയും തെളിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അരക്ക് താഴേക്ക് മാത്രം പ്രയോഗിക്കേണ്ട ഇത്തരം പെല്ലറ്റുകൾ ഈ വിദ്യാർഥിയുടെ കൈമുട്ടിലും മുതുകിലുമാണ് തറച്ചിരിക്കുന്നത്. തനിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനാലാണ് മുതുകിൽ തറച്ചതെന്നും അല്ലാത്തപക്ഷം നെഞ്ചിൽ കൊള്ളുമായിരുന്നുവെന്നും പരിക്കേറ്റ വിദ്യാർഥി വ്യക്തമാക്കി.
മറ്റൊരു പെല്ലറ്റ് പ്രയോഗത്തിന് ഇരയായ സാഹിൽ ലോഹ്ചാബിനൊപ്പമുള്ള വീഡിയോ രാഹുൽ ഗാന്ധി പങ്കുവെച്ചു. ‘സർക്കാർ കള്ളം പറയുന്നത് അവസാനിപ്പിക്കണം, ഇന്ത്യയുടെ ഭാവിക്ക് നേരെയാണ് അവർ വെടിയുതിർത്തത്," എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വിഷയം പാർലമെന്റിലും വൻ പ്രതിഷേധത്തിന് ഇടയാക്കി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിഷയത്തിൽ പൊലീസിന്റെ അതിക്രമത്തെ രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.