ബ്രിക്സ് ഉച്ചകോടിയിൽ നിന്ന്
സാങ്കേതികവിദ്യയും നിർണായക ധാതുക്കളും ആയുധമാക്കരുത്; ബ്രിക്സ് വേദിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: സാങ്കേതികവിദ്യകളെയും അതീവ നിർണായക ധാതുക്കളെയും ആയുധമാക്കുന്നതിലെ പ്രത്യാഘാതങ്ങൾക്കെതിരെ ബ്രിക്സ് വേദിയിൽ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം ഇതുവരെ കൈവരിച്ച കൂട്ടായ സാമ്പത്തിക പുരോഗതിയെയും നേട്ടങ്ങളെയും പിന്നോട്ടടിക്കാൻ ഇത്തരം നീക്കങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെയുള്ള ആഗോള നേതാക്കളെ സാക്ഷിയാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക പ്രസ്താവന.
ഇന്നത്തെ പരസ്പരബന്ധിതമായ ആഗോളക്രമത്തിൽ ഒരു പ്രദേശത്തുണ്ടാകുന്ന പ്രതിസന്ധി അവിടെ മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. 'ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മഹാമാരികളും കാലാവസ്ഥാ ദുരന്തങ്ങളും ആഗോള വിതരണ ശൃംഖലകളിലുണ്ടായ തടസ്സങ്ങളും വ്യക്തമാക്കുന്നത് ഇതാണ്; ഒരിടത്തെ പ്രശ്നം ഇനി അവിടെ മാത്രമായി നിൽക്കില്ല,' പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു രാജ്യത്തിന്റെയും പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും, അപൂർവ്വ ധാതുക്കളുടെ ആഗോള സപ്ലൈ ചെയിനിൽ ചൈനീസ് ആധിപത്യവും നിയന്ത്രണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ വാക്കുകൾക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
യു.എസ്-ഇറാൻ യുദ്ധവും ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും കാരണം ആഗോളതലത്തിൽ ഊർജ്ജ-വിതരണ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ ആശങ്കകൾ പങ്കുവെച്ചത്. സാങ്കേതിക വിദ്യകളും ധാതു സമ്പത്തും ഏതെങ്കിലും ശക്തികൾ കുത്തകയാക്കി ആഗോള സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കുന്നത് വികസ്വര രാജ്യങ്ങളുടെ സുസ്ഥിര വികസനത്തെയും ഊർജ്ജ സുരക്ഷയെയും സാരമായി ബാധിക്കും. അതിനാൽ സുരക്ഷിതവും തുല്യവുമായ ആഗോള വിതരണ ശൃംഖല ഉറപ്പാക്കാൻ ബ്രിക്സ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.